ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് ആറാം തോല്‍വി; സ്‌പോര്‍ട്ടിങ് ഡല്‍ഹിക്കെതിരേയും വീണു

Update: 2026-04-05 14:50 GMT

ഹൈദരാബാദ്: പുതിയ കോച്ചെത്തിയിട്ടും ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം തീരുന്നില്ല. ഐഎസ്എല്ലില്‍ ഞായറാഴ്ച സ്പോര്‍ട്ടിങ് ഡല്‍ഹിക്കെതിരേയും കേരള ബ്ലാസ്റ്റേഴ്സ് തോറ്റു. എതിരില്ലാത്ത രണ്ട് ഗോളിനാണ് തോല്‍വി. ടൂര്‍ണമെന്റിലെ ടീമിന്റെ ആറാം തോല്‍വിയാണിത്.

ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോള്‍ വീതം നേടിയാണ് ഡല്‍ഹി വിജയമുറപ്പിച്ചത്. ആദ്യ പകുതിയിലെ 36-ാം മിനിറ്റില്‍ മുഹമ്മദ് അയ്മനാണ് ലക്ഷ്യം കണ്ടത്. ഗോള്‍ വഴങ്ങിയതോടെ തിരിച്ചടിക്കാന്‍ മുന്നേറ്റം ശക്തമാക്കിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. ആദ്യ പകുതി 1-0 ന് അവസാനിച്ചു. രണ്ടാം പകുതിയിലും സമാനമായിരുന്നു സ്ഥിതി. മല്‍സരത്തിന്റെ അവസാനഘട്ടത്തിലാണ് ഡല്‍ഹി രണ്ടാം ഗോളും ജയവും സ്വന്തമാക്കുന്നത്. ഇഞ്ചുറി ടൈമില്‍ മതിജ ബാബോവിക്കാണ് വലകുലുക്കിയത്.

അതോടെ കാറ്റാലയ്ക്ക് പകരമെത്തിയ വെസ്റ്റ്വുഡിന്റെ തുടക്കം തോല്‍വിയോടെയായി. ഐഎസ്എല്ലിലെ തുടര്‍ തോല്‍വികളുടെ പശ്ചാത്തലത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്തുനിന്ന് ഡേവിഡ് കാറ്റാലയെ നീക്കുന്നത്. കാറ്റാലയ്ക്ക് കീഴില്‍ ടൂര്‍ണമെന്റില്‍ ഒരു ജയം പോലും ടീമിന് സ്വന്തമാക്കാനായിരുന്നില്ല. മിഖായല്‍ സ്റ്റാറേയ്ക്കു പകരക്കാരനായി കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് കാറ്റാല ബ്ലാസ്റ്റേഴ്‌സ് കോച്ചായെത്തിയത്.

ഐഎസ്എല്ലില്‍ ദയനീയമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. ആദ്യ ഏഴുകളില്‍ ആറിലും തോറ്റു. ഒരു മല്‍സരം സമനിലയില്‍ കലാശിച്ചു. ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാന്‍ ടീമിനായിട്ടില്ല. ഒരു പോയന്റുമായി 13-ാം സ്ഥാനത്താണ് ടീമുള്ളത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍നടന്ന ഹോം മല്‍സരത്തില്‍ പഞ്ചാബ് എഫ്.സിയുടെ മുന്നില്‍ 3-1നാണ് ബ്ലാസ്റ്റേഴ്സ് തകര്‍ന്നടിഞ്ഞത്.




Tags: