സ്‌പെയിനില്‍ മുസ് ലിം വിരുദ്ധ മുദ്രാവാക്യം; സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനെതിരേ ഫിഫയുടെ നടപടി

Update: 2026-04-08 08:25 GMT

മാഡ്രിഡ: സ്‌പെയിനും ഈജിപ്തും തമ്മില്‍ നടന്ന സൗഹൃദ മല്‍സരത്തിനിടെ സ്പാനിഷ് ആരാധകര്‍ ഇസ്ലാം വിരുദ്ധവും വംശീയവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഭവത്തില്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനെതിരെ ഫിഫ അച്ചടക്ക നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ചയാണ് ഫിഫ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

മാര്‍ച്ച് 31-ന് ബാഴ്സലോണയിലെ ആര്‍.സി.ഡി.ഇ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിനിടെയാണ് സംഭവം. 'ചാടാത്തവന്‍ മുസ് ലിമാണ്' എന്ന മുദ്രാവാക്യം സ്റ്റേഡിയത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് പലതവണ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ ഈജിപ്ഷ്യന്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ആരാധകര്‍ കൂവുകയും 'കാത്തലിക് സ്‌പെയിന്‍, മുസ് ലിം സ്‌പെയിന്‍ അല്ല' എന്ന രീതിയിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു. സ്റ്റേഡിയത്തിലെ അനൗണ്‍സ്മെന്റിലൂടെയും സ്‌ക്രീനുകളിലൂടെയും വംശീയതയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കിയെങ്കിലും ആരാധകര്‍ അത് അവഗണിക്കുകയായിരുന്നു.

അതേസമയം സ്‌പെയിന്റെ യുവതാരം ലാമിന്‍ യമാല്‍ സംഭവത്തെ അതിരൂക്ഷമായ ഭാഷയില്‍ അപലപിച്ചു. ഒരു മുസ് ലിമാണെന്നിരിക്കെ, ആരാധകരുടെ ഈ പ്രവര്‍ത്തനം വേദനിപ്പിച്ചതായി താരം ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. 'മതത്തെ പരിഹസിക്കുന്നത് തികച്ചും അറിവില്ലായ്മയും വംശീയതയുമാണ്. ഇത് വെച്ചുപൊറുപ്പിക്കാനാവില്ലായെന്ന് യമാല്‍ പറഞ്ഞു. പ്രതിഷേധസൂചകമായി താരം മല്‍സരശേഷം കാണികളെ അഭിവാദ്യം ചെയ്യാതെ നേരിട്ട് ടണലിലേക്ക് മടങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ യമാലിന് പിന്തുണയുമായി രംഗത്തെത്തി.

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സംഭവത്തെ 'അംഗീകരിക്കാനാവില്ല' എന്ന് വിശേഷിപ്പിച്ചു. ഇത്തരം വിവേചനപരമായ പ്രവര്‍ത്തികള്‍ രാജ്യത്തിന്റെ അന്തസ്സിനെ ഇല്ലാതാക്കുമെന്നും വംശീയതയ്ക്ക് സ്‌പെയിനില്‍ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നീതിന്യായ മന്ത്രി ഫെലിക്സ് ബൊലാനോസും ഇതിനെതിരെ കര്‍ശനമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഭവത്തെ 'അറപ്പുളവാക്കുന്ന വംശീയത' എന്ന് വിശേഷിപ്പിച്ചെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തെ ഇത് ബാധിക്കില്ലെന്ന് അറിയിച്ചു.

കാറ്റലോണിയന്‍ പോലിസും പ്രോസിക്യൂട്ടര്‍ ഓഫിസും ചേര്‍ന്ന് ഇത് ഒരു വിദ്വേഷ കുറ്റകൃത്യമായി പരിഗണിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫിഫയുടെ അച്ചടക്ക നടപടികളിലൂടെ സ്പാനിഷ് ഫെഡറേഷന് കനത്ത പിഴയോ വരും മത്സരങ്ങളില്‍ കാണികള്‍ക്ക് നിയന്ത്രണമോ നേരിടേണ്ടി വന്നേക്കാം.




Tags: