അല്‍ നസറിന് തിരിച്ചടി; മുഹമ്മദ് സിമാകന് പരിക്ക്; സൗദി സൂപ്പര്‍ കപ്പ് നഷ്ടമായേക്കും

Update: 2025-08-18 14:42 GMT

റിയാദ്: സൗദി സൂപ്പര്‍ കപ്പ് സെമിയില്‍ ചൊവ്വാഴ്ച അല്‍ ഇത്തിഹാദിനെ നേരിടാന്‍ ഒരുങ്ങുകയാണ് അല്‍ നസര്‍ എഫ് സി. ഇക്കുറി കിടിലന്‍ സ്‌ക്വാഡ് ഒപ്പമുള്ള അല്‍ നസറിന് കിരീടത്തോടെ പുതിയ സീസണ്‍ തുടങ്ങുക എന്ന ലക്ഷ്യമാണുള്ളത്. അതിനിടെ ഇപ്പോളിതാ ടീമിന് ആശങ്ക സമ്മാനിക്കുന്ന വാര്‍ത്തകളിലൊന്ന് പുറത്തു വന്നിരിക്കുന്നു. പരിക്കേറ്റ ടീമിന്റെ സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ക്ക് സൗദി സൂപ്പര്‍ കപ്പ് സെമി നഷ്ടമായേക്കും എന്നതാണ് അത്.അല്‍ നസറിന്റെ ഫ്രഞ്ച് പ്രതിരോധ താരമായ മുഹമ്മദ് സിമാകനാണ് ഇപ്പോള്‍ പരിക്കിന്റെ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ താരത്തിന്റെ കാലിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പരിക്ക് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന സൗദി സൂപ്പര്‍ കപ്പ് സെമിയില്‍ നിന്ന് ഈ മുന്‍ ആര്‍ബി ലെപ്‌സിഗ് താരത്തെ പുറത്തിരുത്തിയേക്കും.

2024 ല്‍ 45 മില്ല്യണ്‍ യൂറോ മുടക്കിയാണ് ആര്‍ബി ലെപ്‌സിഗില്‍ നിന്ന് സിമാകനെ, അല്‍ നസര്‍ റാഞ്ചിയത്. കഴിഞ്ഞ സീസണില്‍ ക്രിസ്റ്റ്യാനോയുടെ ടീമിനായി 39 മത്സരങ്ങള്‍ കളിച്ച സിമാകന്‍, ഒരു ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി. നിലവില്‍ ടീമിന്റെ ഏറ്റവും പ്രധാന താരങ്ങളില്‍ ഒരാളാണ് സിമാകന്‍. അതുകൊണ്ടു തന്നെ താരം കളിച്ചില്ലെങ്കില്‍ സൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസറിന് അത് കനത്ത ക്ഷീണമായിരിക്കും.

സീസണ് മുന്‍പ് ചില കിടിലന്‍ സൈനിങ്ങുകളും അവര്‍ നടത്തിക്കഴിഞ്ഞു. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ജാവോ ഫെലിക്‌സ്, മുന്‍ ബാഴ്‌സലോണ താരം ഇനിഗോ മാര്‍ട്ടിനസ് എന്നിവരെ തട്ടകത്തില്‍ എത്തിച്ച് ടീം ശക്തി വര്‍ധിപ്പിക്കാന്‍ അല്‍ നസറിനായി.





Tags: