വനിത ലോകകപ്പ്; ചിന്നസ്വാമിയില്‍ മല്‍സരങ്ങള്‍ വേണ്ട; വിലക്കി കര്‍ണാടക സര്‍ക്കാര്‍

Update: 2025-08-12 14:25 GMT

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം വനിതാ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് വേദിയാകില്ല. സ്റ്റേഡിയത്തില്‍ മല്‍സരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ചിന്നസ്വാമിയിലെ പോരാട്ടങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തത്വത്തില്‍ തീരുമാനമായതായി വിവരമുണ്ട്. ഔദ്യോഗിക അറിയിപ്പ് ഉടന്‍ ലഭിക്കും.

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഐപിഎല്‍ കിരീട വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടക്കമുള്ള ദുരന്തമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത്. ജൂണ്‍ നാലിനായിരുന്നു ദുരന്തം. അപകടത്തില്‍ 11 പേര്‍ മരിച്ചു. 50 പേര്‍ക്കു പരിക്കുമേറ്റിരുന്നു.

അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അതൃപ്തരാണ്. രാജ്യത്തെ പ്രാധാനപ്പെട്ട സ്റ്റേഡിയങ്ങളിലൊന്നില്‍ ലോകകപ്പ് പോലെയൊരു പോരാട്ടത്തിനു അനുമതി നല്‍കാതിരിക്കുന്നതിനെയാണ് അസോസിയേഷന്‍ എതിര്‍ക്കുന്നത്.

750 ഓളം രാജ്യാന്തര മല്‍സരങ്ങളും 15 സീസണുകളില്‍ ഐപിഎല്‍ മല്‍സരങ്ങളും അരങ്ങേറിയ വേദിയാണിത്. ഒരു ദുരന്തമുണ്ടായതിന്റെ പേരില്‍ മാത്രം ഇത്തരത്തിലൊരു മെഗാ ഇവന്റിനു അനുമതി നല്‍കുന്നതിനെയാണ് അസോസിയേഷന്‍ ചോദ്യം ചെയ്യുന്നത്.