ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി-20 ഇന്ന്; സഞ്ജുവിന് സാധ്യത

Update: 2025-12-19 06:17 GMT

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മല്‍സരം ഇന്ന് അഹമ്മദാബാദില്‍. നിലവില്‍ പരമ്പരയില്‍ 2-1 മുന്നിലാണ് ഇന്ത്യ. ആദ്യ മല്‍സരവും മൂന്നാം മല്‍സരവും ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മല്‍സരം ദക്ഷിണാഫ്രിക്ക ജയിച്ചു. ഇന്നത്തെ മല്‍സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കില്‍ പരമ്പര 2-2 സമനിലയാവും.

നാലാം ട്വന്റി-20 മല്‍സരത്തിന് തൊട്ടു മുമ്പ് വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കാല്‍വിരലിന് പരിക്കേറ്റതിനാല്‍ അവസാന മല്‍സരത്തില്‍ ഗില്‍ കളിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അവസാന മല്‍സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകാനും സാധ്യതയുണ്ട്.

അഭിഷേക് ശര്‍മയും സഞ്ജുവും ഓപ്പണര്‍മാരാകുമ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാകും ബാറ്റിങ് നിരയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തുക. അക്ഷര്‍ പട്ടേലും പരിക്കേറ്റ് പുറത്തായതിനാല്‍ ശിവം ദുബെയും വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയും പ്ലേയിങ് ഇലവനില്‍ എത്തിേയക്കും.

അക്സര്‍ പുറത്തായതോടെ കുല്‍ദീപ് യാദവിനും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാണ്. വരുണ്‍ ചക്രവര്‍ത്തിയാകും ടീമിലെ രണ്ടാമത്തെ സ്പിന്നര്‍. ജസ്പ്രീത് ബുംറ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തുമ്പോള്‍ ഹര്‍ഷിത് റാണ പുറത്തായേക്കും.



Tags: