ലോകകപ്പില്‍ നാലിലും ജയിച്ച് ടീം ഇന്ത്യ; ഡച്ച് പടയേയും വീഴ്ത്തി

Update: 2026-02-18 17:49 GMT

അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പിലെ അവസാനമല്‍സരത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ. നെതര്‍ലന്‍ഡ്സിനെ 17 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്സിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. തോറ്റെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം നടത്തിയാണ് നെതര്‍ലന്‍ഡ്സ് മടങ്ങുന്നത്.

മൂന്ന് ഓവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ശിവം ദുബെ രണ്ടു വിക്കറ്റെടുത്തു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ നാലു മല്‍സരങ്ങളും ജയിച്ച് എട്ടു പോയന്റുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യ സൂപ്പര്‍ എട്ടിലെ പോരാട്ടത്തിനിറങ്ങും. 22-ാം തിയ്യതി ദക്ഷിണാഫ്രിക്കയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ എതിരാളി.

മൈക്കല്‍ ലെവിറ്റ് (23 പന്തില്‍ 24), മാക്സ് ഒഡോവ്ഡ് (18 പന്തില്‍ 20), ബാസ് ഡിലീഡ് (23 പന്തില്‍ 33), കോളിന്‍ അകെര്‍മാന്‍ (15 പന്തില്‍ 23), സാച് ലയണ്‍ കാഷെറ്റ് (16 പന്തില്‍ 26), നോവ ക്രോസ് (12 പന്തില്‍ 25*) എന്നിവരെല്ലാം ഡച്ച് ടീമിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ആവശ്യമായ റണ്‍റേറ്റിനനുസരിച്ച് ആക്രമിച്ചു കളിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. മധ്യ ഓവറുകളില്‍ നന്നായി പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി തങ്ങള്‍ക്കനുകൂലമാക്കുകയും ചെയ്തു.

നേരത്തേ ഇന്ത്യന്‍ മുന്‍നിരയെ നെതര്‍ലന്‍ഡ്സ് ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കിയതോടെ ശിവം ദുബെയും ഹാര്‍ദിക് പാണ്ഡ്യയും അവസാന ഓവറുകളില്‍ നടത്തിയ കടന്നാക്രമണമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സടിച്ചിരുന്നു.

അഞ്ചാം വിക്കറ്റില്‍ 35 പന്തില്‍ നിന്ന് 76 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശിവം ദുബെ - ഹാര്‍ദിക് കൂട്ടുകെട്ട് നിര്‍ണായകമായി. 31 പന്തില്‍ നിന്ന് ആറ് സിക്‌സും നാല് ഫോറുമടക്കം 66 റണ്‍സെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 21 പന്തുകള്‍ നേരിട്ട ഹാര്‍ദിക് 30 റണ്‍സെടുത്ത് ഇന്നിങ്‌സിന്റെ അവസാന പന്തില്‍ പുറത്തായി.56 റണ്‍സ് വഴങ്ങിയെങ്കിലും മൂന്നു വിക്കറ്റെടുത്ത ലോഗന്‍ വാന്‍ ബീക്കാണ് നെതര്‍ലന്‍ഡ്‌സിനായി തിളങ്ങിയത്. 19 റണ്‍സ് മാത്രം വഴങ്ങിയ ആര്യന്‍ ദത്ത് രണ്ടു വിക്കറ്റെടുത്തു. നിലവിലെ ചാംപ്യന്‍മാരും ട്വന്റി-20-യിലെ ഒന്നാം നമ്പറുകാരുമായ ഇന്ത്യയുടെ ബാറ്റിങ് നിരയെ തുടക്കത്തില്‍ അല്‍പം പ്രതിസന്ധിയിലാക്കാന്‍ നെതര്‍ലന്‍ഡ്‌സിനായി.

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ (0) വിക്കറ്റോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ലോക ഒന്നാം നമ്പര്‍ ട്വന്റി-20 ബാറ്റര്‍ ഡക്കായത് ഇന്ത്യയ്ക്ക് ക്ഷീണമായി. അഭിഷേകിന്റെ ഫോം ഇന്ത്യക്ക് തലവേദനയായിട്ടുണ്ട്. ലോകകപ്പിനുമുന്‍പ് അപാരഫോമിലായിരുന്ന അഭിഷേക് ഇവിടെ ഇപ്പോള്‍ മൂന്നു കളിയിലും പൂജ്യത്തിന് പുറത്തായിരിക്കുകയാണ്. അസുഖം ബാധിച്ചതിനാല്‍ ഒരു മല്‍സരം കളിച്ചതുമില്ല.

പിന്നാലെ ഫോമിലുള്ള ഇഷാന്‍ കിഷന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഏഴു പന്തില്‍ നേടാനാത് 18 റണ്‍സ് മാത്രം. തുടര്‍ന്ന് തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ശ്രദ്ധയോടെ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. എന്നാല്‍ ഒമ്പതാം ഓവറില്‍ തിലകിനെ ലോഗന്‍ വാന്‍ ബീക് മടക്കി. 27 പന്തില്‍ നിന്ന് 31 റണ്‍സാണ് തിലകിന് നേടാനായത്.തുടര്‍ന്ന് സൂര്യയ്‌ക്കൊപ്പം ശിവം ദുബെ എത്തിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന് ജീവന്‍വെച്ചു. നാലാം വിക്കറ്റില്‍ 27 പന്തില്‍ നിന്ന് ഈ സഖ്യം 41 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 28 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത സൂര്യയെ പുറത്താക്കി കൈല്‍ ക്ലെയ്ന്‍ ഈ സഖ്യം പൊളിച്ചു. തുടര്‍ന്നായിരുന്നു ദുബെ - ഹാര്‍ദിക് സഖ്യം ക്രീസിലൊന്നിച്ചത്.





Tags: