ട്വന്റി-20 ലോകകപ്പ്; ഇന്ത്യ ഇന്ന് നമീബിയക്കെതിരേ; ഓപ്പണറായി സഞ്ജു കളത്തിലിറങ്ങും

Update: 2026-02-12 06:49 GMT

ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് 7 മണിക്കാണ് മല്‍സരം നടക്കുന്നത്. കൊളംബോയില്‍ പാകിസ്താനെതിരായ പോരാട്ടത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ നമീബിയക്കെതിരെ മികച്ച വിജയം നേടണം. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ അമേരിക്കയെ 29 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

താരങ്ങളുടെ പരിക്കും ഫോം കണ്ടെത്താന്‍ കഴിയാത്തത് ടീമിന് വലിയ തിരിച്ചടിയാണ്. ഓപ്പണര്‍ അഭിഷേക് ശര്‍മ വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടെങ്കിലും ഇന്ന് കളത്തിലിറങ്ങാന്‍ സാധ്യതയില്ല. പകരം മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കും.

പനിയെത്തുടര്‍ന്ന് അമേരിക്കക്കെതിരായ മല്‍സരം നഷ്ടമായ ജസ്പ്രിത് ബുംറ നമീബിയക്കെതിരെ കളിച്ചേക്കും. 10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബുംറ കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ ബൗള്‍ ചെയ്തിരുന്നു. ബുംറ ടീമില്‍ ഇടംപിടിച്ചാല്‍ മുഹമ്മദ് സിറാജ് പുറത്തിരിക്കേണ്ടി വരും. അമേരിക്കക്കെതിരെ 3/29 എന്ന മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ച സിറാജിനെ ടീം മാറ്റി നിര്‍ത്തുമോ എന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.




Tags: