ട്വന്റി-20 ലോകകപ്പില്‍ ഇന്ന് മുതല്‍ സൂപ്പര്‍ എട്ട് മല്‍സരങ്ങള്‍ക്ക് തുടക്കം

Update: 2026-02-21 06:56 GMT

കൊളംബോ: ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ എട്ടിലെ ആദ്യമല്‍സരത്തില്‍ ശനിയാഴ്ച രാത്രി ഏഴിന് കൊളംബോയില്‍ ന്യൂസിലന്‍ഡ് പാകിസ്താനെ നേരിടും. ഞായറാഴ്ച വൈകീട്ട് ഏഴിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. അന്ന് ശ്രീലങ്ക സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെ നേരിടും.

രണ്ടു ഗ്രൂപ്പുകളായാണ് സൂപ്പര്‍ എട്ട് മല്‍സരം. ഗ്രൂപ്പിലെ ടീമുകള്‍ പരസ്പരം കളിക്കും. ഇതില്‍ കൂടുതല്‍ പോയിന്റുനേടുന്ന രണ്ടു ടീമുകള്‍വീതം സെമിഫൈനലിലെത്തും. ഐ.സി.സി. നേരത്തേ നിശ്ചയിച്ച പ്രീ സീഡിങ് അനുസരിച്ചാണ് ഈ ഗ്രൂപ്പുകളെ നിശ്ചയിച്ചത്. ഈ ഘട്ടത്തില്‍ ശക്തമായ മല്‍സരം ഉറപ്പാക്കുക, ഇന്ത്യ, ശ്രീലങ്ക എന്നീ ആതിഥേയരാജ്യങ്ങളുടെ മല്‍സരങ്ങള്‍ അതത് രാജ്യത്തുതന്നെ നടത്തുക, പാകിസ്താന്‍ ഇന്ത്യയില്‍ കളിക്കാതിരിക്കുക തുടങ്ങിയ താത്പര്യങ്ങള്‍ പരിഗണിച്ചാണ് ഇങ്ങനെ പ്രീ സീഡിങ് അനുസരിച്ച് മല്‍സരക്രമവും വേദിയും നിശ്ചയിച്ചത്. എന്നാല്‍, പ്രാഥമികറൗണ്ടിലെ ഗ്രൂപ്പ് ചാംപ്യന്മാരെല്ലാം സൂപ്പര്‍ എട്ടില്‍ ഒരേ ഗ്രൂപ്പില്‍ വന്നത് കൗതുകമായി. ബി ഗ്രൂപ്പില്‍ ഓസ്‌ട്രേലിയക്കുപകരം സിംബാബ്വേ ഒന്നാംസ്ഥാനക്കാരായെത്തി.

2024 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്ക കുറച്ചുകാലമായി സ്ഥിരതയോടെ കളിക്കുന്നതിനാല്‍ സൂപ്പര്‍ എട്ടില്‍ അവരെ കരുതിയിരിക്കണം. ന്യൂസിലന്‍ഡും സിംബാബ്വെയും പ്രാഥമിക റൗണ്ടില്‍ പിഴവുകളില്ലാത്ത കളി കാഴ്ചവച്ചു. രണ്ടുതവണ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന്റെയും ഒരുതവണ കിരീടം നേടിയ ഇംഗ്ലണ്ടിന്റെയും യഥാര്‍ഥശക്തി സൂപ്പര്‍ എട്ടില്‍ പ്രകടമാകും. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യമുള്ള ശ്രീലങ്ക, പ്രാഥമിക റൗണ്ടില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കച്ചമുറുക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ നാലു ജയവും ആധികാരികമായിരുന്നെങ്കിലും അതില്‍ മൂന്നും ദുര്‍ബലടീമുകള്‍ക്കെതിരേയായിരുന്നു.

നമീബിയക്കെതിരേ സെഞ്ചുറിനേടിയ പാകിസ്താന്റെ സാഹിബ്‌സദ ഫര്‍ഹാന്‍ ആകെ 220 റണ്‍സുമായി റണ്‍വേട്ടയില്‍ മുന്നില്‍നില്‍ക്കുന്നു. 176 റണ്‍സുമായി പട്ടികയില്‍ അഞ്ചാമതുള്ള ഇഷാന്‍ കിഷനാണ് ഇന്ത്യക്കാരില്‍ ടോപ് സ്‌കോറര്‍. 13 വിക്കറ്റുമായി മുന്നിലായിരുന്ന യു.എസിന്റെ ഷാഡ്‌ലെ വാന്‍ ഷാല്‍ക്വിക് മടങ്ങി. ഒന്‍പതുവീതം വിക്കറ്റുമായി ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി, സിംബാബ്വേയുടെ ബ്ലെസ്സിങ് മുസറാബനി, സ്‌കോട്ട്‌ലന്‍ഡിന്റെ മൈക്കേല്‍ ലീസ്‌ക്, അഫ്ഗാനിസ്താന്റെ അസ്മത്തുള്ള ഒമര്‍സായ് എന്നിവര്‍ രണ്ടാമതുണ്ട്.




Tags: