ശ്രീലങ്കയ്ക്ക് തിരിച്ചടി; വാനിന്ദു ഹസരങ്ക ലോകകപ്പില്‍ നിന്ന് പുറത്ത്

Update: 2026-02-10 14:47 GMT

കൊളംബോ: ആതിഥേയരായ ശ്രീലങ്കയ്ക്ക് ട്വന്റി-20 ലോകകപ്പില്‍ വമ്പന്‍ തിരിച്ചടി. സൂപ്പര്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. കഴിഞ്ഞ ഞായറാഴ്ച അയര്‍ലന്‍ഡിനെതിരെ നടന്ന ആദ്യ മല്‍സരത്തിനിടെയാണ് ഹസരങ്കയുടെ ഇടത് കാലിലെ പേശികള്‍ക്ക് പരിക്കേറ്റത്. മല്‍സരത്തില്‍ നാല് ഓവര്‍ ബൗള്‍ ചെയ്ത ഹസരങ്ക 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് തിങ്കളാഴ്ച്ച നടത്തിയ എംആര്‍ഐ സ്‌കാനിങില്‍ പേശികള്‍ക്ക് ഗുരുതരമായ തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് യു കെയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം ലോകകപ്പില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്.

ഹസരങ്കയ്ക്ക് പകരക്കാരനായി 31-കാരനായ ലെഗ് സ്പിന്‍ ഓള്‍റൗണ്ടര്‍ ദുഷാന്‍ ഹേമന്ത ടീമിലെത്തിയേക്കും. മൂന്ന് ട്വന്റി- 20 മല്‍സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ഹേമന്തയെ ഹസരംഗയുടെ വിടവ് നികത്താന്‍ ലങ്കന്‍ ടീം മാനേജ്‌മെന്റ് നേരിട്ട് പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്.

ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ശ്രീലങ്കയ്ക്ക് ഇനി ശനിയാഴ്ച്ച ഒമാനെ നേരിടണം. ഫെബ്രുവരി 16ന് ഓസ്‌ട്രേലിയക്കെതിരേയും ലങ്കയ്ക്ക് മല്‍സരമുണ്ട്. ഫെബ്രുവരി 19ന് സിംബാബ്വെയേയും ടീം നേരിടും. ആദ്യ മല്‍സരത്തില്‍ 20 റണ്‍സിനായിരുന്നു ശ്രീലങ്കയുടെ ജയം.




Tags: