ഇന്ത്യയ്ക്ക് തോല്‍വി; ട്വന്റി പരമ്പര സമനിലയില്‍

ഇന്ത്യ ഉയര്‍ത്തിയ 135 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക നേടിയെടുത്തു. ഒമ്പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ സന്ദര്‍ശകര്‍ പരമ്പര സമനിലയിലാക്കി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 16.5 ഓവറിലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടത്.

Update: 2019-09-22 18:07 GMT

ബംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി-20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 135 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക നേടിയെടുത്തു. ഒമ്പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ സന്ദര്‍ശകര്‍ പരമ്പര സമനിലയിലാക്കി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 16.5 ഓവറിലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടത്. നായകന്‍ ക്വിന്റണ്‍ ഡീകോക്ക് ആണ് ആഫ്രിക്കയ്ക്ക് ജയം എളുപ്പമാക്കിയത്. ഡീകോക്ക് 79 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, ഇന്ത്യന്‍ ബാറ്റിങ് ബെംഗളുരുവില്‍ പൂര്‍ണപരാജയമായിരുന്നു.

ശിഖര്‍ ധവാന്‍ മാത്രമാണ് പിടിച്ചുനിന്നത്. ധവാന്‍ 36 റണ്‍സെടുത്തു. ട്വന്റിയില്‍ 7,000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ധവാന്‍ സ്വന്തമാക്കി. കോഹ്‌ലിയും രോഹിത്ത് ശര്‍മയും ഒമ്പത് റണ്‍സ് വീതമെടുത്ത് പുറത്തായി. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ 19 റണ്‍സ് വീതമെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഫോമിലേക്കുയര്‍ന്ന മല്‍സരമായിരുന്നു ഇത്. സ്‌കോര്‍ ഇന്ത്യ 134/9. ദക്ഷിണാഫ്രിക്ക : 140/1. ആദ്യമല്‍സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം മല്‍സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.

Tags:    

Similar News