ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ പാക് ടീമിനെതിരേ രൂക്ഷവിമര്‍ശനവുമായി ഷൊയ്ബ് അക്തര്‍

Update: 2026-02-16 06:23 GMT

ഇസ്ലാമാബാദ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി പാക് മുന്‍ താരം ഷൊയ്ബ് അക്തര്‍. പാകിസ്താന്‍ ടീമിനെയും പാക് ക്രിക്കറ്റ് ബോര്‍ഡിനെയും അക്തര്‍ കുറ്റപ്പെടുത്തി. 'പാക് ടീം മല്‍സരത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഷഹീന്‍ 125 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞു. ഇത് ആധുനിക ക്രിക്കറ്റിന്റെ ആവശ്യകതയല്ല. സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ കഴിവുള്ള പ്രതിഭകളല്ല ഈ ടീ'മെന്നും അക്തര്‍ പറഞ്ഞു.

'കഴിഞ്ഞ 15-20 വര്‍ഷമായി, പാകിസ്താന്‍ ക്രിക്കറ്റില്‍ പ്രതിഭകളെ സംബന്ധിച്ച് ഒരു നിക്ഷേപവും ഉണ്ടായിട്ടില്ല. ദുഃഖകരമായ യാഥാര്‍ത്ഥ്യം എന്തെന്നാല്‍, ഒരു ഘട്ടത്തില്‍ ഞങ്ങള്‍ ഇന്ത്യയുമായി മൈതാനത്ത് പോരാടിയിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് നമുക്ക് സ്വപ്നം കാണാന്‍ പോലും കഴിയില്ല.' ഷൊയ്ബ് അക്തര്‍ പറഞ്ഞു.

'ഒന്നും അറിയാത്ത ഒരാളാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനായി (മൊഹ്‌സിന്‍ നഖ്വി) ഇരിക്കുന്നത്. എന്തുചെയ്യാന്‍ കഴിയും? എങ്ങനെ ഈ ടീം ഓടും? ഒരു കളിയും ജയിപ്പിക്കാന്‍ കഴിയാത്ത ഒരു കളിക്കാരനെ (ബാബര്‍ അസം) സൂപ്പര്‍സ്റ്റാറായി മാറ്റി. ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം കഴിവില്ലാത്ത ആളുകളെ ജോലി ഏല്‍പ്പിക്കുക എന്നതാണ്.' അക്തര്‍ അഭിപ്രായപ്പെട്ടു.

പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ് വിയെ 'കഴിവില്ലാത്തവനും 'അജ്ഞനും' എന്നും അക്തര്‍ വിളിച്ചു. നഖ്വി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനാകാന്‍ യോഗ്യനല്ലെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. ട്വന്റി- 20 ലോകകപ്പില്‍ ഇന്ത്യ 61 റണ്‍സിനാണ് പാകിസ്താനെ പരാജയപ്പെടുത്തിയത്.




Tags: