ബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

Update: 2025-06-18 17:30 GMT
ബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നു പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 538 കോടി രൂപ നല്‍കണമെന്ന ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി. ബിസിസിഐ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ഒരു സീസണ്‍ കളിച്ച ടസ്‌കേഴ്‌സിനെ കരാര്‍ ലംഘനം ആരോപിച്ചാണ് 2011ല്‍ ബിസിസിഐ ഐപിഎല്ലില്‍നിന്നു പുറത്താക്കിയത്.

നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കണമെന്നുമുള്ള ടസ്‌കേഴ്‌സിന്റെ ആവശ്യം ബിസിസിഐ തള്ളിയതിനു പിന്നാലെയാണു വിഷയം തര്‍ക്ക പരിഹാര കോടതിയിലെത്തിയത്. നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ ബിസിസിഐയ്ക്ക് വിവിധ കോടതികളില്‍നിന്നേറ്റ കനത്ത തിരിച്ചടികളുടെ തുടര്‍ച്ചയാണ് ഈ വിധിയും.

കേരള ടസ്‌കേഴ്‌സിനെ പുറത്താക്കിയതിനെതിരെ രംഗത്തുവന്ന ഏതാനും ബോര്‍ഡംഗങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെയായിരുന്നു അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ തീരുമാനം. ഐപിഎല്‍ പ്രവേശനത്തിനു ടസ്‌കേഴ്‌സ് നല്‍കിയ 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതോടെയാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം.

ആറു മാസത്തിനുള്ളില്‍ പുതിയ ഗാരന്റി നല്‍കാനുള്ള നിര്‍ദേശം പാലിക്കാന്‍ ടസ്‌കേഴ്‌സ് വിസമ്മതിച്ചതോടെ, കരാര്‍ ലംഘനത്തിന്റെ പേരില്‍ 2011 സെപ്റ്റംബറില്‍ ടീമിനെ പുറത്താക്കുകയായിരുന്നു. ഇതിനെതിരെയാണ് ടീം ഉടമകളായ റോണ്ടേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. ബാങ്ക് ഗാരന്റി അന്യായമായി ഈടാക്കിയെന്നു കാട്ടിയുള്ള ടസ്‌കേഴ്‌സിന്റെ ഹരജി പരിഗണിച്ച സുപ്രിം കോടതി മുന്‍ ജഡ്ജി ആര്‍.പി.ലഹോട്ടിയുടെ അധ്യക്ഷതയിലുള്ള സമിതി 2015 ജൂലൈയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ബിസിസിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ടസ്‌കേഴ്‌സിന് ഐപിഎല്ലില്‍ പ്രവേശനം നല്‍കി, നഷ്ടപരിഹാരത്തില്‍നിന്ന് തലയൂരണമെന്നു ബിസിസിഐയില്‍ ഒരു വിഭാഗം വാദിച്ചെങ്കിലും നിയമപരമായി ടസ്‌കേഴ്‌സിനെ നേരിടാനായിരുന്നു പ്രബല പക്ഷത്തിന്റെ തീരുമാനം.

ഐപിഎല്ലില്‍ തുടക്കത്തില്‍ 8 ടീമുകളായിരുന്നെങ്കിലും 2011ല്‍ ലേലത്തിലൂടെ കൊച്ചി, പുണെ ടീമുകളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. കൊച്ചി ടസ്‌ക്കേഴ്‌സ് ആദ്യ സീസണ്‍ കൊണ്ടു തന്നെ പുറത്തായി. പല വ്യവസായ ഗ്രൂപ്പുകള്‍ ചേര്‍ന്നതായിരുന്നു കൊച്ചി ടസ്‌ക്കേഴ്‌സ് മാനേജ്‌മെന്റ്. ടീം പുറത്തായതോടെ ഈ കണ്‍സോര്‍ഷ്യവും ഇല്ലാതായി. 2 വര്‍ഷത്തിനു ശേഷം പുണെ വാരിയേഴ്‌സും കരാര്‍ ലംഘനത്തിന്റെ പേരില്‍ പുറത്തായി. ഇതോടെ 2014 മുതല്‍ വീണ്ടും ടീമുകള്‍ വീണ്ടും എട്ടായി.

ഐപിഎലില്‍ ഒരേയൊരു സീസണില്‍ മാത്രം കളിച്ച കൊച്ചി ടസ്‌കേഴ്‌സ്, എട്ടാം സ്ഥാനത്താണ് സീസണ്‍ പൂര്‍ത്തിയാക്കിയത്. ബ്രണ്ടന്‍ മക്കല്ലം, മഹേള ജയവര്‍ധനെ, മുത്തയ്യ മുരളീധരന്‍, എസ്.ശ്രീശാന്ത്, ബ്രാഡ് ഹോജ് തുടങ്ങിയവര്‍ ആ സീസണില്‍ കൊച്ചി ടസ്‌കേഴ്‌സിനായി കളത്തിലിറങ്ങിയിരുന്നു.





Tags:    

Similar News