ബിസിസിഐ ഉന്നതന്‍ പൗരത്വം നല്‍കാമെന്ന് വാഗ്ദാനം നല്‍കി, ഇന്ത്യയ്ക്കായി കളിക്കാമെന്നും: വാഗ്ദാനം നിരസിച്ച് റാഷിദ് ഖാന്‍

Update: 2026-04-20 07:58 GMT

മുംബൈ: അഫ്ഗാനിസ്താന്‍ സ്പിന്നര്‍ റാഷിദ് ഖാന് ഇന്ത്യന്‍ പൗരത്വവും ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കാനുള്ള അവസരവും ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു ഉന്നതന്‍ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് താന്‍ നിരസിച്ചുവെന്ന് താരം വെളിപ്പെടുത്തി. ഇന്ത്യയ്ക്കു പുറമേ ഓസ്ട്രേലിയയും പൗരത്വം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതും താന്‍ നിരസിക്കുകയായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു. 'റാഷിദ് ഖാന്‍: ഫ്രം സ്ട്രീറ്റ്സ് ടു സ്റ്റാര്‍ഡം' എന്ന അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. 

2023ലെ ഐപിഎല്‍ സീസണിനിടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു 'മുതിര്‍ന്ന വ്യക്തി' റാഷിദ് ഖാനെ സമീപിച്ചിരുന്നു. അഫ്ഗാനിസ്താനിലെ മോശം സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയില്‍ താമസിച്ച് പൗരത്വം സ്വീകരിക്കാനും ഇവിടെ ക്രിക്കറ്റ് കളിക്കാനും അദ്ദേഹം റാഷിദിനോട് നിര്‍ദേശിച്ചു. എന്നാല്‍ താന്‍ തന്റെ രാജ്യമായ അഫ്ഗാനിസ്താന് വേണ്ടിയാണ് കളിക്കുന്നതെന്ന് മറുപടി നല്‍കുകയായിരുന്നുവെന്ന് റാഷിദ് പറഞ്ഞു. ''എന്റെ രാജ്യത്തിന് വേണ്ടി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, മറ്റേതൊരു രാജ്യത്തിന് വേണ്ടിയും ഞാന്‍ കളിക്കില്ല'' എന്ന ഉറച്ച നിലപാട് അദ്ദേഹത്തെ അറിയിക്കുകയായിരുന്നുവെന്ന് താരം വ്യക്തമാക്കി. 

ഇന്ത്യയില്‍ നിന്ന് മാത്രമല്ല, ഓസ്‌ട്രേലിയയില്‍ നിന്നും സമാനമായ ഓഫറുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് റാഷിദ് ഖാന്‍ പറഞ്ഞു. 2018-ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയുള്ള മികച്ച പ്രകടനത്തിനുശേഷം, റാഷിദ് ഖാന് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമുണ്ടായിരുന്നു.





Tags: