രഞ്ജി ട്രോഫി: ഗോവയ്‌ക്കെതിരേ കേരളത്തിന് തകര്‍പ്പന്‍ ജയം

Update: 2026-02-01 15:15 GMT

പനാജി: രഞ്ജി ട്രോഫിയില്‍ ഗോവയ്ക്കെതിരേ കേരളത്തിന് മിന്നും ജയം. ഒന്‍പത് വിക്കറ്റിനാണ് ഗോവയെ കേരളം പരാജയപ്പെടുത്തിയത്. രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് വീഴ്ത്തുകയും 36 റണ്‍സ് നേടുകയും ചെയ്ത അങ്കിത് ശര്‍മയാണ് കളിയിലെ താരം. ഗോവയ്ക്കായി ദര്‍ശന്‍ മിസല്‍ 55 റണ്‍സ് നേടി. എന്നാല്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് കാര്യമായി റണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. രണ്ടാം ഇന്നിങ്സില്‍ കേരളത്തിനായി എം ഡി നിധീഷ് അഞ്ച് വിക്കറ്റും അങ്കിത് ശര്‍മ മൂന്ന് വിക്കറ്റും നേടി. ഇതോടെ കളിയുടെ റെയ്ഞ്ച് മാറി. ആദ്യ ഇന്നിങ്സില്‍ രോഹന്‍ കുന്നുമ്മലിന്റെയും വിഷ്ണു വിനോദിന്റെയും സെഞ്ചുറിയുടെ ബലത്തില്‍ കേരളം 171 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ 199 റണ്‍സിന് എല്ലാവരും പുറത്താകുക ആയിരുന്നു.

രണ്ടാം ഇന്നിങ്സില്‍ 29 റണ്‍സ് വിജയലക്ഷ്യവുമായി കേരളം 5.5 ഓവറില്‍ ജയം ഉറപ്പിക്കുകയായിരുന്നു. അതേസമയം സച്ചിന്‍ ബേബിയുടെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നഷ്ടമായത്. വിജയം നേടിയെങ്കിലും അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ കേരളത്തിനാകില്ല. 7 മല്‍സരത്തില്‍ നിന്നും ഒരു ജയവും രണ്ട് തോല്‍വിയും നാല് സമനിലയും ഉള്‍പ്പെടെ 14 പോയിന്റ് മാത്രമാണ് കേരളത്തിന്റെ സമ്പാദ്യം.

ഇന്നലെ രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, വിഷ്ണു വിനോദ് എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സ് കരുത്തില്‍ കേരളത്തിനു മികച്ച സ്‌കോര്‍ നേടി കൊടുത്തു. ഗോവയ്ക്കെതിരായ മല്‍സരത്തില്‍ ഒന്‍പത് വിക്കറ്റിന് 526 റണ്‍സെന്ന നിലയില്‍ കേരളം ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 171 റണ്‍സിന്റെ ലീഡായിരുന്നു സമ്പാദ്യം. രണ്ടാം ഇന്നിങ്‌സില്‍ 199 റണ്‍സിനാണ് ഗോവയെ കേരളം പൂട്ടിക്കെട്ടിയത്.

രണ്ട് വിക്കറ്റിന് 237 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച കേരളത്തിന്റെ ബാറ്റര്‍മാര്‍ തകര്‍ത്തടിക്കുകയായിരുന്നു. രോഹന്‍ കുന്നുമ്മല്‍ 153 റണ്‍സെടുത്താണ് പുറത്തായത്. 14 ബൗണ്ടറികളും അഞ്ച് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സല്‍മാന്‍ നിസാര്‍ 52 റണ്‍സുമായി മടങ്ങി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ വിഷ്ണു വിനോദും അഹമ്മദ് ഇമ്രാനും ചേര്‍ന്ന് 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു.




Tags: