ശ്രീശാന്തിന്റെ പരിക്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്ത് രാജസ്ഥാന്‍; കേസ് സുപ്രിം കോടതിയില്‍

Update: 2025-09-03 07:56 GMT

ന്യൂഡല്‍ഹി: 2012 ഐപിഎല്‍ സീസണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കേസ് സുപ്രിം കോടതിയില്‍. ശ്രീശാന്ത് പരിക്കേറ്റ് പുറത്തായ സീസണില്‍ താരത്തിന്റെ പേരില്‍ ഇന്‍ഷുറന്‍സ് 'ക്ലെയിം' ചെയ്ത സംഭവത്തിലാണ് കേസ് സുപ്രിം കോടതി വരെ എത്തിയിരിക്കുന്നത്.

കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് സീസണില്‍ ശ്രീശാന്തിന് കളിക്കാന്‍ സാധിച്ചില്ലെന്നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വാദം. എന്നാല്‍ താരത്തിന് പരിക്ക് നേരത്തേയുള്ളതാണെന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ മറുവാദം. ശ്രീശാന്തിന്റെ കാല്‍ വിരലിനു പരുക്കുണ്ടായതു മറച്ചുവച്ചെന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ കണ്ടെത്തല്‍. ശ്രീശാന്തിന് സീസണ്‍ നഷ്ടമാകാനുള്ള കാരണം ഇതാണെന്നും കമ്പനി വാദിക്കുന്നു.

2012 ഐപിഎലിനിടെ ഒരു പരിശീലന മല്‍സരത്തിലാണ് ശ്രീശാന്തിനു കാല്‍മുട്ടിനു പരുക്കേല്‍ക്കുന്നത്. ശ്രീശാന്ത് പുറത്തായതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് 82 ലക്ഷം രൂപ ക്ലെയിം ചെയ്തു.

2011 മുതല്‍ ശ്രീശാന്തിനു പരിക്കുണ്ടായിരുന്നെന്നും താരം അതു മറച്ചുവച്ചെന്നും പറഞ്ഞ്, ഇന്‍ഷുറന്‍സ് കമ്പനി 'ക്ലെയിം' തള്ളി. ശ്രീശാന്ത് കളിക്കാതിരിക്കാന്‍ കാരണം പഴയ പരിക്കാണെന്നും പോളിസി എടുക്കുന്ന സമയത്ത് ഇത് അറിയിച്ചില്ലെന്നുമാണ് ഇന്‍ഷുറന്‍സ് കമ്പനി പറയുന്നത്. എന്നാല്‍ വിരലിലെ പരുക്ക് ശ്രീശാന്തിനു കളിക്കുന്നതിനു പ്രശ്നമായിരുന്നില്ലെന്നും, മുട്ടിലെ പരുക്കായിരുന്നു ഗുരുതരമെന്നും രാജസ്ഥാന്‍ റോയല്‍സ് മറുപടി നല്‍കിയിരുന്നു. കേസില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ (എന്‍സിഡിആര്‍സി) രാജസ്ഥാന്‍ റോയല്‍സിന് അനുകൂലമായ വിധി പുറപ്പെടുവിച്ചെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി സുപ്രിം കോടതിയെ സമീപിച്ചു.





Tags: