ആരാധകര്‍ക്ക് നിരാശ; ലോകകപ്പിലെ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ നിന്ന് പിന്‍മാറി പാകിസ്താന്‍, ഐസിസി നിലപാട് ഉടന്‍

Update: 2026-02-01 17:01 GMT

കറാച്ചി: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനായി കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. 15ന് കൊളംബോയില്‍ നടക്കുന്ന ഇന്ത്യക്കെതിരായ മല്‍സരത്തില്‍ പാകിസ്താന്‍ കളിക്കില്ല. ഇക്കാര്യം ഔദ്യോഗികമായിത്തന്നെ പാകിസ്താന്‍ അറിയിച്ചിരിക്കുകയാണ്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്താന്‍ മല്‍സരം റദ്ദാക്കേണ്ടി വന്നിരിക്കുകയാണ്.ഇന്ത്യക്കെതിരായ മല്‍സരത്തില്‍ നിന്നുള്ള പിന്മാറ്റം ഔദ്യോഗികമായി പാകിസ്താന്‍ അറിയിക്കുകയായിരുന്നു. പാക് സര്‍ക്കാര്‍ ട്വന്റി-20 ലോകകപ്പില്‍ കളിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് അനുമതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഫെബ്രുവരി 15ന് ഇന്ത്യക്കെതിരേ നടക്കുന്ന മല്‍സരത്തില്‍ പാകിസ്താന്‍ കളിക്കില്ല എന്നാണ് അവര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പാകിസ്താന്‍ പിന്മാറിയാല്‍ നിര്‍ണ്ണായകമായ രണ്ട് പോയിന്റുകള്‍ ഇന്ത്യക്ക് ലഭിക്കും. കളിക്കാതെ തന്നെ പോയിന്റ് നേടാന്‍ ഇന്ത്യക്ക് സാധിക്കും.

നേരത്തെ തന്നെ പാകിസ്താന്‍ ഇന്ത്യയില്‍ കളിക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യ-പാക് പോരാട്ടം നൂട്രല്‍ വേദിയായ ശ്രീലങ്കയിലെ കൊളംബോയില്‍ നടത്താന്‍ തീരുമാനിച്ചത്.ട്വന്റി-20 ലോകകപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ 260 കോടിയോളം നഷ്ടം പാകിസ്താനുണ്ടാവും. കൂടാതെ ഐസിസി നടപടിയേയും ഭയക്കണം. ഈ സാഹചര്യത്തിലാണ് പാകിസ്താന്‍ ട്വന്റി-20 ലോകകപ്പില്‍ നിന്ന് മാറി നില്‍ക്കാതെ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ നിന്ന് മാത്രം പിന്മാറിയത്.