ഓണ്‍ ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം; ഡ്രീം ഇലവന്‍ പിന്‍മാറി, ജഴ്സി സ്പോണ്‍സറില്ല; ഇന്ത്യക്ക് തിരിച്ചടി

Update: 2025-08-24 05:56 GMT

മുംബൈ: ഏഷ്യാ കപ്പ് മല്‍സരങ്ങള്‍ നടക്കാനിരിക്കെ ടീമിന്റെ പ്രധാന ജഴ്സി സ്പോണ്‍സര്‍മാരായ ഡ്രീം ഇലവന്റെ പിന്‍മാറ്റം ഇന്ത്യന്‍ ടീമിന് തിരിച്ചടി. പണം നിക്ഷേപിച്ച് കളിക്കുന്ന ഓണ്‍ ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമനിര്‍മാണത്തെതുടര്‍ന്നാണ് ഡ്രീം ഇലവന്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന സ്പോണ്‍സര്‍ സ്ഥാനത്തുനിന്ന് പിന്‍മാറിയത്.

2023 മുതല്‍ മൂന്നുവര്‍ഷത്തേക്കാണ് ഡ്രീം 11 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മാരായി കരാര്‍ ഒപ്പിട്ടത്. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ, സെപ്റ്റംബര്‍ ഒന്‍പതിന് തുടങ്ങുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം പുതിയ സ്പോണ്‍സറെ കണ്ടെത്തേണ്ടിവരും. ഇന്ത്യന്‍ ടീമിന്റെ പ്രധാന സ്പോണ്‍സര്‍മാരാവാന്‍ കടുത്ത മല്‍സരം തന്നെ നടക്കുമെന്നാണ് ബിസിസിഐ കരുതുന്നത്.

ധനകാര്യ സ്ഥാപനങ്ങനങ്ങളായ ഗ്രോ, ഏയ്ഞ്ചല്‍ വണ്‍, സെറോധ എന്നിവക്ക് പുറമെ ഓട്ടോമൊബൈല്‍ രംഗത്തെ വമ്പന്‍മാരും ഐപിഎല്ലില്ലിന്റെ ടൈറ്റില്‍ സ്പോണ്‍സറായ ടാറ്റയും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും സ്പോണ്‍സര്‍ഷിപ്പ് കരാറിന് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ ഒമ്പതിനാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത് എന്നതിനാല്‍ അതിന് മുമ്പ് പുതിയ സ്പോണ്‍സറെ കണ്ടെത്തുക ബിസിസിഐയെ സംബന്ധിച്ച് പ്രയാസമാകും. സ്പോണ്‍സറെ കണ്ടെത്താനായില്ലെങ്കില്‍ താല്‍ക്കാലിക സ്പോണ്‍സറുടെ ജേഴ്സിയുമായി ടൂര്‍ണമെന്റിന് ഇറങ്ങേണ്ടി വരും. അല്ലെങ്കില്‍ സ്പോണ്‍സര്‍ ഇല്ലാതെ മല്‍സരിക്കാന്‍ ഇറങ്ങേണ്ടിവരും.





Tags: