കൊല്‍ക്കത്ത: ഐപിഎല്‍ ടീം കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്താഫിസുര്‍ റഹ്‌മാനു നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യത കുറവ്. കരാര്‍ റദ്ദാക്കേണ്ടിവന്ന സാഹചര്യവുമായി യാതൊരു ബന്ധവുമില്ലെങ്കിലും, ബിസിസിഐ നിര്‍ദേശങ്ങള്‍ അനുസരിച്ച് താരത്തിന് ചില്ലിക്കാശ് നല്‍കേണ്ട ബാധ്യത കൊല്‍ക്കത്ത ടീമിനില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
9.20 കോടി രൂപയ്ക്കാണ് ഐപിഎല്‍ മിനി താരലേലത്തില്‍ മുസ്താഫിസുറിനെ കെകെആര്‍ സ്വന്തമാക്കിയത്. മുസ്താഫിസുര്‍ ടൂര്‍ണമെന്റില്‍ നിന്നു സ്വയം പിന്മാറുകയോ സ്വന്തം പിഴവിനാല്‍ പുറത്താക്കപ്പെടുകയോ ചെയ്തതല്ല. അതിനാല്‍ത്തന്നെ താരം നഷ്ടപരിഹാരത്തിന് അര്‍ഹനാണെന്ന വാദം ശക്തമാണ്. എന്നാല്‍, നിലവിലുള്ള ഇന്‍ഷ്വറന്‍സ് ചട്ടക്കൂടു പ്രകാരം മുസ്താഫിസുറിന് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത തുച്ഛമാണ്.
ഐപിഎല്‍ കളിക്കാരുടെ ശമ്പളത്തിന് ഇന്‍ഷ്വറന്‍സുണ്ട്. ടീം ക്യാംപില്‍ ചേര്‍ന്നശേഷമോ ടൂര്‍ണമെന്റ് നടക്കുന്നതിനിടെയോ താരത്തിന് പരുക്ക് പറ്റിയാല്‍ മാത്രമേ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂ. ശമ്പളത്തിന്റെ 50 ശതമാനം വരെയാണ് ഇന്‍ഷ്വറന്‍സില്‍ നിന്ന് നല്‍കുന്നത്. ബിസിസിഐ കേന്ദ്ര കരാറുള്ള കളക്കാര്‍ക്ക് ബോര്‍ഡാണ് തുക കൈമാറുന്നത്. അതിനാല്‍ പരുക്കേറ്റ, സെന്‍ടര്‍ കോണ്‍ട്രാക്റ്റുള്ള താരങ്ങള്‍ക്കാണ് ഇതു കൂടുതല്‍ ഗുണം ചെയ്യുകയെന്ന് ഐപിഎല്‍ വൃത്തങ്ങള്‍ പറഞ്ഞു.
പരുക്കോ ക്രിക്കറ്റുമായി ബന്ധമുള്ള മറ്റു കാര്യങ്ങളോ അല്ല മുസ്താഫിസുറിന്റെ പുറത്താകലിലേക്ക് നയിച്ചത്. അതിനാല്‍ത്തന്നെ താരത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാധ്യസ്ഥരല്ല. എന്നാല്‍, ഐപിഎല്‍ ഇന്ത്യന്‍ നിയമങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ നഷ്ടപരിഹാരം തേടി മുസ്താഫിസുറിന് കോടതിയെ സമീപിക്കാം. അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയിലും മുസ്താഫിസുറിന് കേസ് ഫയല്‍ ചെയ്യാനാവും.
