കേരള ക്രിക്കറ്റ് ലീഗ് ; കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ വീഴ്ത്തി ഏരീസ് കൊല്ലം സെയ്ലേഴ്സ്

Update: 2025-08-21 15:06 GMT

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സിന് ത്രില്ലര്‍ ജയം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരായ മല്‍സരത്തില്‍ ഒരു വിക്കറ്റിന്റെ ജയമാണ് സെയ്ലേഴ്സ് സ്വന്തമാക്കിയത്. അവസാന ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തി വാലറ്റക്കാരന്‍ ബിജു നാരായണനാണ് (7 പന്തില്‍ പുറത്താവാതെ 15) സെയ്ലേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്. 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സെയ്ലേഴ്സ് 19.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 റണ്‍സ് നേടിയ വത്സല്‍ ഗോവിന്ദാണ് ടോപ് സ്‌കോറര്‍. കാലിക്കറ്റിന് വേണ്ടി അഖില്‍ സ്‌കറിയ നാലും സുദേശന്‍ മിഥുന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കാലിക്കറ്റ് 18 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഷറഫുദ്ദീനാണ് കാലിക്കറ്റിനെ തകര്‍ത്തത്. അമല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റിന് വേണ്ടി 54 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ സെയ്ലേഴ്സിന് ആദ്യ പന്തില്‍ തന്നെ വിഷ്ണു വിനോദിനെ (0) നഷ്ടമായി. ഹരികൃഷ്ണന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് അഭിഷേക് നായര്‍ (21) സച്ചിന്‍ ബേബി (24) സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. സച്ചിന്‍ ബേബിയെ പുറത്താക്കി മിഥുനാണ് സെയ്ലേഴ്സിന് ബ്രേക്ക് ത്രൂ നല്‍കിയത്. വൈകാതെ അഭിഷേകും മടങ്ങി. അഖിലിന് റിട്ടേണ്‍ ക്യാച്ച്. രാഹുല്‍ ശര്‍മ (0), സജീവന്‍ അഖില്‍ (3), ഷറഫുദീന്‍ (5) അമല്‍ (14), അഷിഖ് മുഹമ്മദ് (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 18-ാം ഓവറില്‍ ഗോവിന്ദ് കൂടി മടങ്ങിയതോടെ 17.5 ഓവറില്‍ ഒമ്പതിന് 115 എന്ന നിലയിലായി സെയ്ലേഴ്സ്.

അവസാന രണ്ട് ഓവറില്‍ 24 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ 10 റണ്‍സ് പിറന്നു. പിന്നീട് അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ്. അഖില്‍ ദേവിന്റെ ആദ്യ മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് വന്നത്. എന്നാല്‍ നാലും അഞ്ചും പന്ത് സിക്സിലേക്ക് പായിച്ച് ബിജു സെയ്ലേഴ്സിന് വിജയം സമ്മാനിച്ചു. നേരത്തെ, ഭേദപ്പെട്ട തുടക്കമായിരുന്നു കാലിക്കറ്റിന്. ഒന്നാം വിക്കറ്റില്‍ സച്ചിന്‍ സുരേഷ് (10) രോഹന്‍ സഖ്യം 36 റണ്‍സ് ചേര്‍ത്തു. എന്നാല്‍ സുരേഷിനെ പുറത്താക്കി ഷറഫുദ്ദീന്‍, സെയ്ലേഴ്സിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ അഖില്‍ സ്‌കറിയക്ക് ഏഴ് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

എങ്കിലും ഒരറ്റത്ത് രോഹന്‍ അടി തുടര്‍ന്നു. എന്നാല്‍ ഒമ്പതാം ഓവറില്‍ രോഹന്‍ മടങ്ങിയതോടെ കാലിക്കറ്റിന്റെ തകര്‍ച്ചയും തുടങ്ങി. ബിജു നാരായണന് വിക്കറ്റ് നല്‍കി രോഹന്‍ മടങ്ങുമ്പോള്‍ മൂന്നിന് 76 എന്ന നിലയിലായിരുന്നു കാലിക്കറ്റ്. തുടര്‍ന്ന് 62 റണ്‍സിനിടെ ശേഷിക്കുന്ന വിക്കറ്റുകളും കാലിക്കറ്റിന് നഷ്ടമായി. സല്‍മാന്‍ നിസാര്‍ (18 പന്തില്‍ 21), മനു കൃഷ്ണന്‍ (25) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അജിനാസ് (3), പി അന്‍ഫല്‍ (9), കൃഷ്ണ ദേവന്‍ (2), ഹരികൃഷ്ണന്‍ (1), എസ് മിഥുന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഖില്‍ ദേവ് (2) പുറത്താവാതെ നിന്നു.