സയ്യിദ് മുഷ്താഖ് അലി ട്രോഫി ചാംപ്യന്‍മാരായി ജാര്‍ഖണ്ഡ്; 45 പന്തില്‍ സെഞ്ചുറിയടിച്ച് ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍

Update: 2025-12-18 17:44 GMT

പുനെ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ചാംപ്യന്മാരായി ജാര്‍ഖണ്ഡ്. പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഹരിയാനയെ 69 റണ്‍സിനു തോല്‍പ്പിച്ചാണ് ജാര്‍ഖണ്ഡ് കിരീടം ചൂടിയത്. സെഞ്ചുറിയുമായി മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ് (49 പന്തില്‍ 101) ആണ് ജാര്‍ഖണ്ഡിന്റെ വിജയശില്‍പി. ആദ്യം ബാറ്റു ചെയ്ത ജാര്‍ഖണ്ഡ് ഉയര്‍ത്തിയ 263 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹരിയാന, 18.3 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടാകുകായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടുന്ന 12ാം സംസ്ഥാനമാണ് ജാര്‍ഖണ്ഡ്.

ടോസ് നേടിയ ഹരിയാന ക്യാപ്റ്റന്‍ അങ്കിത് കുമാര്‍, ജാര്‍ഖണ്ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍ വിരാട് സിങ്ങിനെ (2) ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ഇഷാന്‍ കിഷനും മൂന്നാമനായി ഇറങ്ങിയ കുമാര്‍ കുശാഗ്രയും (38 പന്തില്‍ 81) ചേര്‍ന്ന് ജാര്‍ഖണ്ഡിനെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച്, ഒരേപോലെ അടിച്ചുകളിച്ചതോടെ ജാര്‍ഖണ്ഡ് സ്‌കോര്‍ കുതിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 177 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 45 പന്തിലാണ് ട്വന്റി20യിലെ തന്റെ ആറാം സെഞ്ചറി ഇഷാന്‍ കുറിച്ചത്. സയ്യിദ് മുഷ്താഖ്് അലി ട്രോഫിയില്‍ ഇഷാന്റെ അഞ്ചാമത്തെ സെഞ്ചറിയാണിത്. ഇതോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയവരില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പമെത്തി താരം. ഈ സീസണില്‍ ഇഷാന്റെ രണ്ടാം സെഞ്ചുറിയുമാണിത്.

ഫൈനലില്‍ 10 സിക്‌സും ആറു ഫോറുമാണ് ഇഷാന്‍ അടിച്ചത്. ഇതോടെ ഏതെങ്കിലുമൊരു ട്വന്റി20 ടൂര്‍ണമെന്റ് സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്മാരില്‍ എം എസ് ധോണിയെയും ഇഷാന്‍ മറികടന്നു. 2018 ഐപിഎല്‍ സീസണില്‍ 30 സിക്‌സാണ് ധോണി നേടിയത്. ഇഷാന്‍ ഈ ടൂര്‍ണമെന്റില്‍ 33 സിക്‌സടിച്ചു. സെഞ്ചറിക്കു പിന്നാലെ ഇന്നിങ്‌സിന്റെ 15ാം ഓവറില്‍ സുമിത് കുമാറാണ് ഇഷാനെ പുറത്താക്കിയത്. അധികം വൈകാതെ കുശാഗ്രയും പുറത്തായെങ്കിലും അനുകുല്‍ റോയ് (20 പന്തില്‍ 40*), റോബിന്‍ മിന്‍സ് (14 പന്തില്‍ 31*) എന്നിവര്‍ ചേര്‍ന്ന് ജാര്‍ഖണ്ഡിനെ കൂറ്റന്‍ ടോട്ടലിലെത്തിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍, ആദ്യ ഓവറില്‍ തന്നെ ഹരിയാനയുടെ രണ്ടു വിക്കറ്റുകള്‍ വീണു. പിന്നീട് യശ്വര്‍ദ്ധന്‍ ദലാല്‍ (22 പന്തില്‍ 53), നിശാന്ത് സിന്ധു (15 പന്തില്‍ 31), സാമന്ത് ജാഖര്‍ (17 പന്തില്‍ 38) എന്നിവരുടെ ബാറ്റിങ്ങാണ് ഹരിയാനയെ വലിയ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. എങ്കിലും വിജയത്തിലെത്താന്‍ അതു പര്യാപ്തമായിരുന്നില്ല. ജാര്‍ഖണ്ഡിനായി സുശാന്ത് മിശ്ര, ബാല്‍ കൃഷ്ണ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടിയപ്പോള്‍ വികാസ് സിങ്, അനുകുല്‍ റോയ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.



Tags: