ഐപിഎല്‍; മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി; പഞ്ചാബ് കിങ്‌സ് ഒന്നില്‍

Update: 2026-04-16 18:31 GMT

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി. ഇന്ന് പഞ്ചാബ് കിങ്സിനെതിരായ മല്‍സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ നേരിട്ടത്. മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനെത്തിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. ക്വിന്റണ്‍ ഡി കോക്ക് (60 പന്തില്‍ പുറത്താവാതെ 112) സെഞ്ചുറി നേടിയിരുന്നു. മറുപടി ബാറ്റിങില്‍ പഞ്ചാബ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 39 പന്തില്‍ പന്തില്‍ പുറത്താവാതെ 80 റണ്‍സ് നേടിയ പ്രഭ്സിമ്രാന്‍ സിങാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ 35 പന്തില്‍ 66 റണ്‍സെടുത്ത് പുറത്തായി. ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് മല്‍സരങ്ങളില്‍ ഒമ്പത് പോയിന്റാണ് അവര്‍ക്ക്. അഞ്ചില്‍ ഒരു മല്‍സരം മാത്രം ജയിച്ച് രണ്ട് പോയിന്റ് നേടിയ മുംബൈ ഒമ്പതാം സ്ഥാനത്താണ്.

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. പ്രിയാന്‍ഷ് ആര്യ (15) പ്രഭ്സിമ്രാന്‍ സഖ്യം 27-ാം റണ്‍സ് ചേര്‍ത്തു. മൂന്നാം ഓവറില്‍ ആര്യ മടങ്ങി. അല്ലാ ഗസന്‍ഫാറാണ് ബ്രേക്ക് ത്രൂ നല്‍കിയത്. തന്നെ അടുത്ത ഓവറില്‍ കൂപ്പര്‍ കൊനോലിയേയും (17) ഗസന്‍ഫാര്‍ മടക്കി. ഇതോടെ രണ്ടിന് 45 എന്ന നിലയിലായി പഞ്ചാബ്. തുടര്‍ന്ന് പ്രഭ്സിമ്രാന്‍ - ശ്രേയസ് സഖ്യം 139 റണ്‍സ് കൂട്ടുചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ശ്രേയസ് വിജയത്തിനരികെ വീണു. നാല് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ശ്രേയസ് മടങ്ങിയെങ്കിലും, മാര്‍കസ് സ്റ്റോയിനിസിനെ (10) പ്രഭ്സിമ്രാന്‍ പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു. 39 ന്തുകള്‍ നേരിട്ട പ്രഭ്സിമ്രാന്‍ രണ്ട് സിക്സും 11 ഫോറും നേടി.

നേരത്തെ, മൂന്ന് നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങാണ് മുംബൈയെ തകര്‍ത്തത്. ഡി കോക്കിന് പുറമെ നമന്‍ ധിര്‍ (31 പന്തില്‍ 50) മികച്ച പ്രകടനം പുറത്തെടുത്തു. ഹാര്‍ദിക് പാണ്ഡ്യയാണ് (14) രണ്ടക്കം കണ്ട മറ്റൊരു താരം. റിയാന്‍ റിക്കിള്‍ട്ടണ്‍ (2), സൂര്യകുമാര്‍ യാദവ് (0), ഷെഫാനെ റുതര്‍ഫോര്‍ഡ് (1), തിലക് വര്‍മ (8) എന്നിവരുടെ വിക്കറ്റുകളും മുംബൈക്ക് നഷ്ടമായി. മായങ്ക് റാവത്ത് (0) ഡി കോക്കിനൊപ്പം പുറത്താവാതെ നിന്നു. 60 പന്തുകള്‍ നേരിട്ട ഡി കോക്ക് ഏഴ് സിക്സും എട്ട് ഫോറും നേടി.






Tags: