ഐപിഎല്‍; മുംബൈ ഇന്ത്യന്‍സ് വിജയവഴിയില്‍, തിലക് വര്‍മ്മയ്ക്ക് സെഞ്ചുറി, അശ്വിനി കുമാറിന് നാല് വിക്കറ്റ്

Update: 2026-04-20 18:59 GMT

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ആധികാരിക ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 99 റണ്‍സിനാണ് മുംബൈയുടെ ജയം. മുംബൈ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 100 റണ്‍സിന് പുറത്തായി. അശ്വനി കുമാര്‍ നാല് വിക്കറ്റെടുത്തപ്പോള്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയും ഫോമിലേക്കുയര്‍ന്നു. നേരത്തേ സെഞ്ചുറി തികച്ച തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടമാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 45 പന്തില്‍ നിന്ന് താരം 101 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ തുടക്കത്തില്‍ തന്നെ മുംബൈ ബൗളര്‍മാര്‍ വിറപ്പിച്ചു. ആദ്യ പന്തില്‍ തന്നെ ജസ്പ്രീത് ബുംറ സായ് സുദര്‍ശനെ പുറത്താക്കി. ടൂര്‍ണമെന്റിലെ ബുംറയുടെ ആദ്യ വിക്കറ്റാണിത്. പിന്നാലെ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. ജോസ് ബട്ട്ലര്‍ അഞ്ച് റണ്‍സെടുത്ത് മടങ്ങി. ശുഭ്മാന്‍ ഗില്‍ 14 റണ്‍സെടുത്തപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ 26 റണ്‍സെടുത്തു. പിന്നാലെ ഗ്ലെന്‍ ഫിലിപ്സും വെറും ആറ് റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ ടീം 55-5 എന്ന നിലയിലേക്ക് വീണു.

പിന്നീട് അശ്വനി കുമാറിന്റെ തകര്‍പ്പന്‍ ബൗളിങ്ങിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 11-ാം ഓവറില്‍ രാഹുല്‍ തെവാട്ടിയയേയും(8) 13ാം ഓവറില്‍ റാഷിദ് ഖാന്‍(4), ഷാരൂഖ് ഖാന്‍(17) എന്നിവരെയും അശ്വനി കുമാര്‍ മടക്കി. അതോടെ ഗുജറാത്തിന്റെ വിധി കുറിക്കപ്പെട്ടു. ഒടുക്കം 100 റണ്‍സിന് ഗുജറാത്ത് പുറത്തായി. മുംബൈക്കായി അശ്വനി കുമാര്‍ നാല് വിക്കറ്റെടുത്ത് തിളങ്ങി.

മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുബൈ തുടക്കത്തില്‍ തന്നെ പതറി. പവര്‍പ്ലേയില്‍ തന്നെ ടീമിന് മൂന്നുവിക്കറ്റുകള്‍ നഷ്ടമായി. അരങ്ങേറ്റം കുറിച്ച ഓപ്പണര്‍ ഡാനിഷ് മലേവാര്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. ക്വിന്റണ്‍ ഡി കോക്ക്(13), സൂര്യകുമാര്‍ യാദവ്(15) എന്നിവരും നിരാശപ്പെടുത്തി. അതോടെ ടീം 44-3 എന്ന നിലയിലായി. നാലാം വിക്കറ്റില്‍ നമാന്‍ ധിര്‍-തിലക് വര്‍മ കൂട്ടുകെട്ടാണ് ടീമിന് ആശ്വാസമായത്. ശ്രദ്ധയോടെ ബാറ്റേന്തിയ ഇരുവരും മുംബൈയെ കരകയറ്റി. പത്തോവറില്‍ സ്‌കോര്‍ 75 ലെത്തിച്ചു.

സ്‌കോര്‍ 96 ല്‍ നില്‍ക്കേ നമാന്‍ പുറത്തായത് മുംബൈക്ക് തിരിച്ചടിയായി. 32 പന്തില്‍ നിന്ന് 45 റണ്‍സെടുത്താണ് താരം മടങ്ങിയത്. ശേഷം തിലകും ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. തിലക് അടിച്ചുകളിച്ചതോടെ മുംബൈ സ്‌കോര്‍ കുതിച്ചു. 33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് തിലക് ഒറ്റയാള്‍ പോരാട്ടം നടത്തി. 17 ഓവര്‍ അവസാനിക്കുമ്പോള്‍ 141-4 എന്ന നിലയിലായിരുന്നു മുംബൈ. എന്നാല്‍ 18-ാം ഓവറില്‍ തിലക് വെടിക്കെട്ട് നടത്തി. അശോക് ശര്‍മയെ മൂന്ന് തവണ അതിര്‍ത്തി കടത്തി. രണ്ട് ഫോറുമടക്കം ആ ഓവറില്‍ 26 റണ്‍സാണ് പിറന്നത്.

ഹാര്‍ദിക് പാണ്ഡ്യ 15 റണ്‍സെടുത്ത് പുറത്തായെങ്കിലും അവസാന ഓവറുകളില്‍ കത്തിക്കയറിയ തിലക് ടീമിനെ 199 റണ്‍സിലെത്തിച്ചു. അവസാനഓവറില്‍ 22 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. അവസാനപന്തില്‍ ഫോറടിച്ച താരം സെഞ്ചുറിയും തികച്ചു. തിലക് 45 പന്തില്‍ നിന്ന് 101 റണ്‍സെടുത്തു. ഗുജറാത്തിനായി കഗിസോ റബാദ മൂന്ന് വിക്കറ്റെടുത്തു.




Tags: