ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ലീഗ്; ഇന്ത്യക്ക് കിരീടം; വിന്‍ഡീസിനെതിരേ ആറ് വിക്കറ്റ് ജയം

Update: 2025-03-16 17:53 GMT

റായ്പൂര്‍: ലോകക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ അണിനിരന്ന പ്രഥമ മാസ്റ്റേഴ്‌സ് ട്വന്റി-20 ക്രിക്കറ്റ് ലീഗില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ വെസ്റ്റ്ഇന്‍ഡീസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. വിന്‍ഡീസ് ഉയര്‍ത്തിയ 149 റണ്‍സ് ലക്ഷ്യം 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ പിന്തുടര്‍ന്നു. അമ്പാട്ടി റായിഡു ആണ് (74) ടോപ് സ്‌കോറര്‍. താരം 50 പന്തില്‍ 74 റണ്‍സ് നേടി. സചിന്‍ ടെന്‍ഡുല്‍ക്കര്‍ 25ഉം ഗുര്‍കീര്‍ത്ത് സിങ് മന്‍ 14ഉം റണ്‍സ് നേടി. യുവരാജ് സിങ് 13 റണ്‍സാണ് നേടിയത്. യൂസഫ് പഠാന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. സ്റ്റുര്‍ട്ട് ബിന്നി 16 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

നേരത്തെ വെസ്റ്റ്ഇന്‍ഡീസിനായി ഡ്വിയിന്‍ സ്മിത്ത് 45 റണ്‍സും ലിന്‍ഡല്‍ സിമോണ്‍സ് 57 ഉം റണ്‍സ് നേടി.ബ്രയിന്‍ ലാറ ആറ് റണ്‍സെടുത്ത് പുറത്തായപ്പോള്‍ രവി രാംപോള്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി.

ഇന്ത്യയ്ക്കായി വിനയ് കുമാര്‍ മൂന്നും ഷഹബാസ് നദീം രണ്ടും വിക്കറ്റ് നേടി. പവന്‍ നേഗി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇര്‍ഫാന്‍ പഠാന് വിക്കറ്റൊന്നും ലഭിച്ചില്ല.