ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ തോല്‍വി; മുന്‍ പാക് താരം മുഹമ്മദ് ആമിറിന്റെ പ്രവചനം ആഘോഷമാക്കി ആരാധകര്‍

Update: 2026-02-24 08:23 GMT

കറാച്ചി: സൂപ്പര്‍ എട്ടിലെ ആദ്യമല്‍സരത്തില്‍ ഇന്ത്യ തോറ്റതോടെ മുന്‍ പാക് താരം മുഹമ്മദ് ആമിറിന്റെ പ്രവചനം ആഘോഷമാക്കി പാകിസ്താന്‍ ആരാധകര്‍. ദക്ഷിണാഫ്രിക്കയോട് കൂറ്റന്‍ തോല്‍വിയേറ്റതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ പാക് ആരാധകര്‍ ഇന്ത്യയെ ട്രോളി രംഗത്തെത്തിയത്. പറഞ്ഞതു പോലെ തന്നെ സംഭവിച്ചല്ലോ, ജോല്‍സ്യന്‍ ആണല്ലോ എന്ന അവതാരകന്റെ പറച്ചിലിന് പൊട്ടിച്ചിരിയായിരുന്നു മുഹമ്മദ് ആമിറിന്റെ മറുപടി.

'പാക് ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നത് വാസ്തവമാണ്. പക്ഷേ അഭിഷേക് ശര്‍മയ്ക്ക് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ആദ്യം പറഞ്ഞത് മുഹമ്മദ് ആമിറാണ്. അഭിഷേകിന് ഇതുവരെ ടൂര്‍ണമെന്റില്‍ താളം കണ്ടെത്താനായില്ല. മറ്റൊന്നായിരുന്നു ഇന്ത്യ സെമിയില്‍ കടക്കില്ല എന്നുള്ളത്, ആ പറഞ്ഞതും ഇന്ത്യ ഏറെക്കുറെ കേട്ടമട്ടാണ്.. ' എന്നായിരുന്നു ആമിറിനെ ഹര്‍നാ മനാ ഹെയിലേക്ക് സ്വാഗതം ചെയ്ത് അവതാരകന്റെ വാക്കുകള്‍. 'നിങ്ങളെന്തൊക്കെയാണ് ഈ പറയുന്നത്. ദൈവം ക്ഷമിക്കട്ടെ' എന്നായിരുന്നു ആമിറിന്റെ മറുപടി.

സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് അറിയില്ലെന്നും സൂപ്പര്‍ എട്ടില്‍ ഇന്ത്യ പുറത്താകുമെന്നുമായിരുന്നു ആമിറിന്റെ പ്രവചനം. ടോപ് ഓര്‍ഡര്‍ തകരുന്നതാണ് ഇന്ത്യയുടെ പ്രശ്‌നമെന്നും സമ്മര്‍ദം താങ്ങാനാവാത്ത ഇന്ത്യയെ വിന്‍ഡീസും ദക്ഷിണാഫ്രിക്കയും വേണ്ടതു പോലെ കൈകാര്യം ചെയ്യുമെന്നുമായിരുന്നു ആമിര്‍ വിശദീകരിച്ചത്. ഗ്രൂപ് എയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസുമാകും സെമിയില്‍ കടക്കുകയെന്നും ആമിര്‍ പ്രവചിച്ചിരുന്നു. ഗ്രൂപ് ബിയില്‍ നിന്ന് പാകിസ്താനും ന്യൂസിലന്‍ഡും സെമി ഉറപ്പിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു.

76 റണ്‍സിന് ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യ നെറ്റ് റണ്‍ റേറ്റിലും താഴെപ്പോയി (3.800). സെമി ഉറപ്പിക്കണമെങ്കില്‍ വ്യാഴാഴ്ച ചെന്നൈയില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യയ്ക്ക് സിംബാബ്‌വെയെയും മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ നടക്കുന്ന മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍പ്പിക്കേണ്ടതുണ്ട്. ഇന്ത്യയെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക വ്യാഴാഴ്ച വിന്‍ഡീസിനെയും നേരിടും.





Tags: