ആദ്യം പതറി; ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം, യുഎസ്എക്കെതിരെ 29 റണ്‍സിന്റെ ജയം

Update: 2026-02-07 17:33 GMT

മുംബൈ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. യുഎസ്എക്കെതിരെ 29 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസ്എയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 21 പന്തില്‍ 37 റണ്‍സ് നേടിയ ശുഭം രാഞ്ജനെ, 31 പന്തില്‍ 37 റണ്‍സ് നേടിയ സഞ്ജയ് കൃഷ്ണ മൂര്‍ത്തി എന്നിവരാണ് യുഎസ്എയുടെ ടോപ് സ്‌കോറര്‍. 34 പന്തില്‍ 34 റണ്‍സ് നേടിയ മിലിന്‍ഡ് കുമാര്‍, 15 പന്തില്‍ 26 റണ്‍സ് നേടിയ ശുഭം രാഞ്ജനെ എന്നിവരും ഭേദപ്പെട്ട ഇന്നിങ്സ് കാഴ്ചവെച്ചു.

മറുപടി ബാറ്റിങില്‍ ബാറ്റിങ് തകര്‍ച്ചയോടെയാണ് യുഎസ്എ തുടങ്ങിയത്. എട്ടു റണ്‍സ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി പിന്നീട് 98 ന് 6 എന്ന നിലയിലേക്ക് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ഒടുവില്‍ 6 പന്ത് ശേഷിക്കെ ജയിക്കാന്‍ 41 റണ്‍സ് എന്ന നിലയിലേക്ക് എത്തി. അവസാന ഓവറില്‍ ശുഭം രാഞ്ജനെ പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്നും, അര്‍ഷദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി.

നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 161 റണ്‍സ് സ്‌കോര്‍ ചെയ്തത്. 49 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ വംശജനായ മീഡിയം പേസര്‍ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്കാണ് യുഎസ്എയ്ക്കായി തിളങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യുഎസ്എ ബൗളര്‍മാര്‍ക്ക് മുന്നില്‍ കൂട്ടത്തോടെ മടങ്ങിയതോടെ വന്‍ തകര്‍ച്ചയിലേക്ക് എത്തിയിരുന്നു. 77 ന് ആറ് എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോഴും ഒരറ്റത്ത് സൂര്യകുമാര്‍ യാദവ് മാത്രമാണ് പൊരുതിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മ പുറത്തായി. അഭിഷേകിനെ കൂടാതെ ശിവം ദുബെയും ഗോള്‍ഡന്‍ ഡക്കായി. റിങ്കു സിങ്(6), ഹര്‍ദീക് പാണ്ഡ്യ(5) എന്നിവരും രണ്ടക്കം കാണാതെ പുറത്തായി. 16 പന്തില്‍ 20 റണ്‍സ് നേടി ഇഷാന്‍ കിഷനും 16 പന്തില്‍ 25 റണ്‍സ് നേടി തിലക് വര്‍മയും 11 പന്തില്‍ നിന്ന് 14 റണ്‍സ് നേടി അക്ഷര്‍ പട്ടേലുമാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഏഴാം വിക്കറ്റില്‍ 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സൂര്യ - അക്ഷര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയെ 100 കടത്തിയത്. 24 പന്തില്‍ നിന്നായിരുന്നു ഈ സഖ്യം 41 റണ്‍സടിച്ചത്.