പൊരുതി തോറ്റ് അഫ്ഗാന്‍ മടങ്ങി

ഒരു ജയം പോലും നേടാതെയാണ് കന്നിയങ്കത്തിന് വന്നവര്‍ മടങ്ങുന്നത്. പുറത്തായ രണ്ട് ടീമുകള്‍ തമ്മിലുള്ള മല്‍സരത്തില്‍ ഒരു ജയമെന്ന അഫ്ഗാന്റെ സ്വപ്‌നമാണ് വിന്‍ഡീസ് തകര്‍ത്തത്.

Update: 2019-07-04 18:33 GMT

ലീഡ്‌സ്: വിന്‍ഡീസിനെതിരേ പൊരുതി തോറ്റ് അഫ്ഗാനിസ്താന്‍ ഈ ലോകകപ്പിനോട് വിടചൊല്ലി. ഒരു ജയം പോലും നേടാതെയാണ് കന്നിയങ്കത്തിന് വന്നവര്‍ മടങ്ങുന്നത്. പുറത്തായ രണ്ട് ടീമുകള്‍ തമ്മിലുള്ള മല്‍സരത്തില്‍ ഒരു ജയമെന്ന അഫ്ഗാന്റെ സ്വപ്‌നമാണ് വിന്‍ഡീസ് തകര്‍ത്തത്. 312 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാന്‍ 50 ഓവറില്‍ 288 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഒരു വേള ജയം അഫ്ഗാനൊപ്പമെന്ന് തോന്നിച്ചിരുന്നെങ്കിലും വിന്‍ഡീസ് ബൗളര്‍മാര്‍ വന്‍ തിരിച്ചുവരവ് നടത്തി മല്‍സരം ഫലം അനുകൂലമാക്കുകയായിരുന്നു. റഹ്മത്ത് ഷായും(62), ഇക്രാം അലിയും (86) ചേര്‍ന്ന് മികച്ച കൂട്ട്‌കെട്ട് പടുത്തുയര്‍ത്തിയെങ്കിലും വിന്‍ഡീസ് ബൗളര്‍മാരായ കാര്‍ലോസ് ബ്രെയ്ത്ത്‌വയറ്റും(നാല് വിക്കറ്റ്), കെമാര്‍ റോച്ചും (മൂന്ന് വിക്കറ്റ്) ചേര്‍ന്ന് അഫ്ഗാനെ പിടിച്ചുകെട്ടുകയായിരുന്നു. നജിബുള്ള സദ്രാന്‍(31), അസ്ഗര്‍ അഫ്ഗാന്‍ (40) എന്നിവരും അഫ്ഗാനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ടോസ് നേടിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു. ലെവിസ്(58), ഷായ് ഹോപ്പ്(77), നിക്കോളസ് പൂരന്‍(58), ജാസണ്‍ ഹോള്‍ഡര്‍(45) എന്നിവരുടെ മികവിലാണ് കരീബിയന്‍സ് മികച്ച സ്‌കോര്‍ നേടിയത്. ഒമ്പത് മല്‍സരങ്ങളില്‍ വിന്‍ഡീസ് രണ്ട് ജയം നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ മടങ്ങുന്നത് ഒരു ജയം പോലുമില്ലാതെയാണ്. എന്നിരുന്നാലും ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട്, വെസ്റ്റ്ഇന്‍ഡീസ് തുടങ്ങിയ ടീമുകളെ ഞെട്ടിച്ചുകൊണ്ടാണ് ഈ ഏഷ്യന്‍ ടീം കന്നി ലോകകപ്പിനോട് യാത്രപറയുന്നത്.




Tags:    

Similar News