ഐപിഎല്‍ കളിക്കാന്‍ വിട്ടില്ലെങ്കില്‍ വിരമിക്കും': ശ്രീലങ്കന്‍ ബോര്‍ഡിനെതിരേ ആര്‍സിബി പേസര്‍

Update: 2026-04-02 14:44 GMT

കൊളംബോ: ഐപിഎല്‍ കളിക്കാന്‍ അനുമതി നല്‍കാത്തതില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആര്‍സിബി) ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാര ശ്രീലങ്ക ക്രിക്കറ്റിലെ (എസ്എല്‍സി) ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയില്‍. ഐപിഎല്‍ കളിക്കാന്‍ നിരാക്ഷേപ പത്രം (എന്‍ഒസി) നല്‍കാന്‍ ബോര്‍ഡിന് ഉത്തരവ് നല്‍കണണമെന്ന് ആവശ്യപ്പെട്ടാണ് താരം കോടതിയെ സമീപിച്ചത്. എന്‍ഒസി നല്‍കിയില്ലെങ്കില്‍ ബോര്‍ഡുമായുള്ള സെന്‍ട്രല്‍ കോണ്‍ട്രാക്ട് (കേന്ദ്ര കരാര്‍) പുതുക്കാന്‍ താല്‍പര്യമില്ലെന്നും തുഷാര എസ്എല്‍സിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നിശ്ചിത ഫിറ്റ്നസ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് തുഷാരയ്ക്ക് നല്‍കാത്തതെന്നാണ് എസ്എല്‍സി പറയുന്നത്.

ശ്രീലങ്കന്‍ മാധ്യമമായ 'ന്യൂസ്വയര്‍' റിപ്പോര്‍ട്ട് പ്രകാരം, ശ്രീലങ്ക ക്രിക്കറ്റ് പ്രസിഡന്റ് ഷമ്മി സില്‍വ, സെക്രട്ടറി ബന്ധുല ദിസാനായകെ, ട്രഷറര്‍ സുജീവാ ഗോഡലിയദ്ദ, സിഇഒ ആഷ്ലി ഡി സില്‍വ എന്നിവര്‍ക്കെതിരെയാണ് തുഷാരയുടെ പരാതി. കൊളംബോ ജില്ലാ കോടതി ഇന്നു കേസ് പരിഗണിക്കുകയും ഏപ്രില്‍ 9ലേക്ക് വാദം കേള്‍ക്കുന്നതിനായി മാറ്റിവയ്ക്കുകയും ചെയ്തു. ശ്രീലങ്ക ക്രിക്കറ്റുമായുള്ള തന്റെ കരാര്‍ മാര്‍ച്ച് 31ന് അവസാനിക്കേണ്ടതായിരുന്നെന്നും, കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്നും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നെന്നും താന്‍ ബോര്‍ഡിനെ അറിയിച്ചിരുന്നെന്നും തുഷാര അവകാശപ്പെടുന്നു.

തന്റെ കരിയറിലുടനീളം ഫിറ്റ്നസ് നിലവാരം ഒരേപോലെയായിരുന്നെന്നും മുന്‍കാലങ്ങളില്‍ അത് എന്‍ഒസി ലഭിക്കുന്നതിന് തടസ്സമായിട്ടില്ലെന്നും തുഷാര വാദിക്കുന്നു. എന്‍ഒസി ലഭിക്കാത്തത് തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍, എന്‍ഒസി നല്‍കാതിരിക്കാനുള്ള തീരുമാനം അന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടതിയെ സമീപിച്ചത്. 2025ല്‍ 1.6 കോടി രൂപയ്ക്കാണ് നുവാന്‍ തുഷാരയെ ആര്‍സിബി വാങ്ങിയത്. ആര്‍സിബി ഐപിഎല്‍ കിരീടം നേടിയ ആ സീസണില്‍ താരം ഒരു മത്സരം കളിച്ചിരുന്നു.