ഹിറ്റ്മാന്‍ റിട്ടേണ്‍സ്; സെഞ്ചുറിയുമായി തിരിച്ചുവരവ്; ഒപ്പം ഇന്ത്യക്ക് ഏകദിനപരമ്പരയും

Update: 2025-02-09 17:29 GMT

കട്ടക്ക്: വിമര്‍ശകരുടെ വായടപ്പിച്ച മാസ് തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ. കരയിറിലെ തന്റെ 32ാം ഏകദിന സെഞ്ചുറിക്കൊപ്പം ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയുമാണ് ക്യാപ്റ്റന്‍ നേടി കൊടുത്തത്. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ചാണ് മെന്‍ ഇന്‍ ബ്ലൂസിന്റെ പരമ്പര നേട്ടം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സ് ലക്ഷ്യം 44.5 ഓവറില്‍ ഇന്ത്യ നേടി. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നത്. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്‍ 60 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 44ഉം അക്‌സര്‍ പട്ടേല്‍ 41 ഉം റണ്‍സ് നേടി. കോഹ് ലി അഞ്ച് റണ്‍സെടുത്ത് പുറത്തായി.

76 പന്തിലാണ് രോഹിത്ത് ശര്‍മ്മ സെഞ്ചുറി നേടിയത്. രോഹിത്ത് 119 റണ്‍സെടുത്താണ് പുറത്തായത്. 90 പന്തിലാണ് ഈ നേട്ടം. ഏഴ് സിക്സും 12 ഫോറും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്സ്. 16മാസത്തിന് ശേഷമാണ് താരത്തിന്റെ ഏകദിന സെഞ്ചുറി നേട്ടം.രോഹിത്തിന്റെ ഏകദിനത്തിലെ 32ാം സെഞ്ചുറിയാണ്.ഇന്ന് ഏഴ് സിക്‌സ് പറത്തിയതോടെ കൂടുതല്‍ സിക്‌സ് നേടിയ ക്രിസ് ഗെയ്‌ലിന്റെ തൊട്ടുപിന്നില്‍ സ്ഥാനം നേടാനും രോഹിത്ത് ശര്‍മ്മയ്ക്കായി. തുടക്കം മുതലെ ആക്രമിച്ചാണ് രോഹിത്ത് കളിച്ചത്. ശുഭ്മാന്‍ ഗില്ലും താരത്തിന് മികച്ച പിന്തുണ നല്‍കി.

നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറില്‍ 304 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.ഇംഗ്ലണ്ടിനായി ഡുക്കറ്റ് 65ഉം ജോ റൂട്ട് 69ഉം റണ്‍സെടുത്തപ്പോള്‍ ബ്രൂക്ക് (31), ജോസ് ബട്‌ലര്‍ (34), ലിവിങ്‌സറ്റണ്‍ എന്നിവര്‍ (41) മികച്ച ബാറ്റിങുമായി കളം വാണു.ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടി.