ആദ്യ ഏകദിനം; ന്യൂസിലന്റിനെതിരേ ഇന്ത്യക്ക് ലക്ഷ്യം 301 റണ്‍സ്

Update: 2026-01-11 12:21 GMT

വഡോദര: ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 301 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ കിവീസ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തു. ഡാരില്‍ മിച്ചല്‍ (71 പന്തില്‍ 84), ഹെന്റി നിക്കോള്‍സ് (69 പന്തില്‍ 62), ഡെവോണ്‍ കോണ്‍വെ (67 പന്തില്‍ 56) എന്നിവര്‍ അര്‍ധസെഞ്ചറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും ഹെന്റി നിക്കോള്‍സും ചേര്‍ന്നു നല്‍കിയത്. ഇരുവരും അര്‍ധസെഞ്ചുറി നേടിയതോടെ സ്‌കോര്‍ 100 ഉം കടന്നു മുന്നേറി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും പരിശ്രമിച്ചുനോക്കിയെങ്കിലും ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റു വീഴ്ത്തിയത് ഹര്‍ഷിത് റാണ.

മല്‍സരത്തിന്റെ 22ാം ഓവറില്‍ നിക്കോള്‍സിനെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ പിടിച്ചെടുത്തതോടെ കിവീസിന് ആദ്യ വിക്കറ്റ് നഷ്ടം. പിന്നാലെ കോണ്‍വെയെ ബോള്‍ഡാക്കിയ ഹര്‍ഷിത് മല്‍സരം ഇന്ത്യയുടെ നിയന്ത്രണത്തിലാക്കി. മധ്യനിരയില്‍ വില്‍ യങ് (16 പന്തില്‍ 12), ഗ്ലെന്‍ ഫിലിപ്‌സ് (19 പന്തില്‍ 12), മിച്ചല്‍ ഹെ (13 പന്തില്‍ 18), ക്യാപ്റ്റന്‍ മിച്ചല്‍ ബ്രേസ്‌വെല്‍ (18 പന്തില്‍ 16) എന്നിവരെല്ലാം ചെറിയ സ്‌കോറുകള്‍ക്കു പുറത്തായപ്പോള്‍ അര്‍ധ സെഞ്ചുറി നേടിയ ഡാരില്‍ മിച്ചലാണ് ന്യൂസീലന്‍ഡിനു രക്ഷയായത്.

മൂന്ന് സിക്‌സുകളും അഞ്ച് ഫോറുകളും ബൗണ്ടറി കടത്തിയ ഡാരില്‍ മിച്ചല്‍ പ്രസിദ്ധ് കൃഷ്ണയുടെ 48ാം ഓവറിലെ നാലാം പന്തില്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു. പക്ഷേ അപ്പോഴേക്കും ന്യൂസീലന്‍ഡ് സ്‌കോര്‍ 280 കടന്നിരുന്നു. വാലറ്റത്ത് ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കും തിളങ്ങിയതോടെ (17 പന്തില്‍ 24) കിവീസ് 300 തൊട്ടു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. കുല്‍ദീപ് യാദവിനും ഒരു വിക്കറ്റുണ്ട്.