ലോകകപ്പില്‍ ലങ്കന്‍ പ്രതീക്ഷകളെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക; ജയം ഒമ്പത് വിക്കറ്റിന്

ലങ്ക ഉയര്‍ത്തിയ 203 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക നേടിയത്. 37.2 ഓവറിലാണ് ആഫ്രിക്ക ജയം കരസ്ഥമാക്കിയത്.

Update: 2019-06-28 18:16 GMT

ചെസ്റ്റര്‍ ലേ സ്ട്രീറ്റ്: ലോകകപ്പില്‍നിന്ന് പുറത്തായ ദക്ഷിണാഫ്രിക്ക അപ്രതീക്ഷിത വിജയം നേടിയപ്പോള്‍ പൊലിഞ്ഞത് ശ്രീലങ്കന്‍ സെമി പ്രതീക്ഷ. ലങ്ക ഉയര്‍ത്തിയ 203 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക നേടിയത്. 37.2 ഓവറിലാണ് ആഫ്രിക്ക ജയം കരസ്ഥമാക്കിയത്. ഇതോടെ ഏഴുമല്‍സരങ്ങളില്‍നിന്ന് രണ്ട് ജയമുള്ള ലങ്കയുടെ സെമി മോഹങ്ങളെയാണ് ആഫ്രിക്കന്‍ കരുത്ത് ഇല്ലാതാക്കിയത്. ഇന്നത്തെ മല്‍സരവും തുടര്‍ന്നുള്ള മല്‍സരങ്ങളും ജയിക്കാമെന്ന ലങ്കയുടെ സ്വപ്‌നങ്ങള്‍ക്കാണ് ദക്ഷിണാഫ്രിക്ക മങ്ങലേല്‍പ്പിച്ചത്. ലോകകപ്പിലെ ആഫ്രിക്കയുടെ രണ്ടാം ജയമാണിത്. 96 റണ്‍സെടുത്ത് ഫഫ് ഡു പ്ലിസ്സിസും 80 റണ്‍സെടുത്ത് ഹാഷിം അംലയും നിലയുറപ്പിച്ചപ്പോള്‍ ജയം ആഫ്രിക്കയ്‌ക്കൊപ്പമായി.

ഡികോക്കിന്റെ വിക്കറ്റ് മാത്രമാണ് അവര്‍ക്ക് നഷ്ടമായത്. വിക്കറ്റ് ലസിത് മലിങ്കയ്ക്കാണ്. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 49.3 ഓവറില്‍ ലങ്ക 203 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. മോറിസ്, പ്രിറ്റോറിസ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയാണ് ലങ്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. പെരേരേ (30), ആവിഷ്‌ക ഫെര്‍നാന്‍ഡോ (30), കുശാല്‍ മെനിഡ്‌സ് (23), ധനഞ്ജയ (24) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നവര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദേ രണ്ട് വിക്കറ്റ് നേടി. ഇന്നത്തെ മല്‍സരഫലത്തോടെ ലങ്കയും പുറത്താവലിന്റെ വക്കിലെത്തി. 

Tags:    

Similar News