ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് അനായാസ ജയത്തിലേക്ക്; കളി മുടക്കി മഴ

Update: 2025-08-03 17:20 GMT

ലണ്ടന്‍: ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തിലേക്ക്. 374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സാണ് നേടിയിട്ടുള്ളത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി തടസപ്പെട്ടിരിക്കുകയാണ്. ഇനി 35 റണ്‍സാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത്. സെഞ്ചുറി നേടിയ ജോ റൂട്ടും (152 പന്തില്‍ 105), 98 പന്തുകള്‍ നേരിട്ട് 111 റണ്‍സെടുത്ത ഹാരി ബ്രൂക്ക്, അര്‍ധ സെഞ്ചറി നേടിയ ബെന്‍ ഡക്കറ്റ് (83 പന്തില്‍ 54), മികച്ച ഇന്നിങ്സ് പുറത്തെടുത്തു.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം തുടങ്ങിയത്. ബെന്‍ ഡക്കറ്റ് അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ പുറത്തായി. താരം 54 റണ്‍സെടുത്തു. സ്‌കോര്‍ 82ല്‍ എത്തിയപ്പോഴാണ് ഡക്കറ്റിനെ ഇംഗ്ലണ്ടിനു നഷ്ടമായത്. താരത്തെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. സ്‌കോര്‍ 106ല്‍ എത്തിയതിനു പിന്നാലെ മുഹമ്മദ് സിറാജ് ക്യാപ്റ്റന്‍ ഒലി പോപ്പിനെ ഔട്ടാക്കി ഇംഗ്ലണ്ടിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. താരം 27 റണ്‍സുമായി മടങ്ങി. പിന്നാലെ ഹാരി ബ്രൂക്ക്, ജേക്കബ് ബെതെല്‍(5),ജോ റൂട്ട് എന്നിവര്‍ പുറത്തായതോടെ ഇംഗ്ലണ്ട് സമ്മര്‍ദത്തിലായി. പിന്നീട് വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്.

ഇന്ത്യ 374 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍, മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 396 റണ്‍സെടുത്ത് ഓള്‍ഔട്ടായിരുന്നു. സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 164 പന്തുകള്‍ നേരിട്ട ജയ്സ്വാള്‍ രണ്ടു സിക്സുകളും 14 ഫോറുകളും ഉള്‍പ്പടെ 118 റണ്‍സെടുത്തു. വാഷിങ്ടന്‍ സുന്ദര്‍ (46 പന്തില്‍ 53), ആകാശ്ദീപ് (94 പന്തില്‍ 66), രവീന്ദ്ര ജഡേജ (77 പന്തില്‍ 53) എന്നിവര്‍ അര്‍ധ സെഞ്ചറികള്‍ നേടി. ധ്രുവ് ജുറേല്‍ (46 പന്തില്‍ 34), കരുണ്‍ നായര്‍ (32 പന്തില്‍ 11) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.