ഗാര്‍ഹിക പീഡനക്കേസ്; മുഹമ്മദ് ഷമി ഭാര്യക്കും മകള്‍ക്കും ജീവിതചെലവ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Update: 2025-07-01 17:57 GMT

കൊല്‍ക്കത്ത: ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ ഗാര്‍ഹിക പീഡനക്കേസില്‍ വിചാരണ നേരിടുന്ന ഷമിയോട് ഭാര്യക്കും മകള്‍ക്കും ജീവിതച്ചെലവിന് പണം നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഭാര്യ ഹസിന്‍ ജഹാനും മകള്‍ ഐറക്കും കൂടി പ്രതിമാസം നാലു ലക്ഷം രൂപ ജീവിതച്ചെലവിനായി ഷമി നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

ഹസിന്‍ ജഹാന് പ്രതിമാസ ചെലവിനായി 1.50 ലക്ഷം രൂപയും മകള്‍ക്ക് 2.50 ലക്ഷം രൂപയും വീതം നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏഴ് വര്‍ഷം മുന്‍കാലപ്രാബല്യത്തോടെയാണ് വിധി നടപ്പാക്കേണ്ടത്. ഷമിക്കെതിരായ കേസില്‍ ആറ് മാസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ ഹൈക്കോടതി കീഴ്‌ക്കോടതിയോട് ഉത്തരവിടുകയും ചെയ്തു.

2018ലാണ് ഗാര്‍ഹിക പീഡനം ആരോപിച്ച് ഹസിന്‍ ജഹാന്‍ മുഹമ്മദ് ഷമിക്കെതിരെ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തത്. നേരത്തെ കൊല്‍ക്കത്ത ഹൈക്കോടതി തന്നെ ഹസിന്‍ ജഹാനും മകള്‍ക്കും പ്രതിമാസം1.30 ലക്ഷം രൂപ ചെലവിനത്തില്‍ നല്‍കാന്‍ ഉത്തരവിട്ടിരുന്നു.