മുഹമ്മദ് സിറാജിന്റെ പേര് ഒഴിവാക്കി ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു; ഐസിസി ചെയര്‍മാന്‍ ജയ്ഷാക്കെതിരേ വിമര്‍ശനം

Update: 2025-07-07 07:10 GMT

മുംബൈ: എഡ്ജ്ബാസ്റ്റണില്‍ റെക്കോഡ്് വിജയം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ചെയര്‍മാന്‍ ജയ് ഷാ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് വിവാദത്തില്‍. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ പേര് ഒഴിവാക്കിയതിനെ ചൊല്ലിയാണ് വിവാദം. ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍, പേസര്‍ ആകാശ് ദീപ്, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജദേജ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നിവരുടെ പേരുകള്‍ കുറിപ്പില്‍ പ്രത്യേകം എടുത്തുപറയുന്നുണ്. എന്നാല്‍, ഒന്നാം ഇന്നിങ്‌സില്‍ ആറു വിക്കറ്റ് ഉള്‍പ്പെടെ രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റാണ് സിറാജ് നേടിയത്.

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലീഷുകാരെ പ്രതിരോധത്തിലാക്കുന്നതില്‍ സിറാജിന്റെ ബൗളിങ് പ്രകടനം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 336 റണ്‍സിന്റെ റെക്കോഡ് ജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ആകാശ് ദീപ്, ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റും കൈക്കലാക്കി .മൊത്ത് പത്ത് വിക്കറ്റാണ് താരം നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട ശതകവും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയ ക്യാപ്റ്റന്‍ ഗില്ലാണ് (269, 161) കളിയിലെ മികച്ച താരം. ജദേജക്ക് ബൗളിങ്ങില്‍ തിളങ്ങാനായില്ലെങ്കിലും രണ്ടു ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി.

പന്തും ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഈ താരങ്ങളുടെ പേരുകളെല്ലാം ജയ് ഷാ പോസ്റ്റില്‍ പ്രത്യേകം എടുത്തുപറയുമ്പോഴും സിറാജിനെ മാത്രം ഒഴിവാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. 'ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോരാട്ടവീര്യവും ആഴവും പ്രകടമാക്കുന്ന ഒരു മികച്ച ടെസ്റ്റ് മല്‍സരം. ശുഭ്മന്‍ ഗില്ലിന്റെ 269 & 161 റണ്‍സ് അപൂര്‍വ നിലവാരമുള്ള ഇന്നിങ്‌സുകളായിരുന്നു, ആകാശ് ദീപിന്റെ 10 വിക്കറ്റ് നേട്ടം നിര്‍ണായകമായി. രവീന്ദ്ര ജദേജ, ഋഷഭ് പന്ത് എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോഡ്സില്‍ നടക്കുന്ന അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നു' -ജയാ ഷാ എക്‌സില്‍ കുറിച്ചു.

ഇതിനു താഴെ നിരവധി പേരാണ് വിമര്‍ശന കുറിപ്പുകള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. മുസ് ലിം ആയതുകൊണ്ടാണ് സിറാജിന്റെ പേര് ഒഴിവാക്കിയതെന്ന് ഒരു ആരാധകന്‍ വിമര്‍ശിച്ചു. എഡ്ജ്ബാസ്റ്റണ്‍ മൈതാനത്ത് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമാണിത്. ഇതോടെ അഞ്ച് മല്‍സര പരമ്പരയില്‍ സന്ദര്‍ശകര്‍ 1-1ന് ഒപ്പമെത്തി. ഗില്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ ജയവും. മൂന്നാം ടെസ്റ്റ് ജൂലൈ 10ന് ലോര്‍ഡ്‌സില്‍ തുടങ്ങും.