ചേതേശ്വര്‍ പൂജാര രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Update: 2025-08-24 06:30 GMT

മുംബൈ: ചേതേശ്വര്‍ പൂജാര രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 103 ടെസ്റ്റില്‍ നിന്ന് 43.6 ശരാശരിയില്‍ 7195 റണ്‍സ് നേടിയിട്ടുണ്ട്. 206* റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. 19 സെഞ്ചുറിയും 35 അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി അവസാനം കളിച്ചത് 2023ലാണ്. രാഹുല്‍ ദ്രാവിഡിനു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ 'വന്‍മതിലായി' ക്രിക്കറ്റ് ലോകം വാഴ്ത്തിപ്പാടിയതാരമാണ് ചേതേശ്വര്‍ പൂജാര.

ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 51.90, ലിസ്റ്റ് എ മത്സരങ്ങളില്‍ 56.50 എന്നിങ്ങനെ ബാറ്റിങ് ശരാശരിയുമായി ആഭ്യന്തര ക്രിക്കറ്റില്‍ നിറഞ്ഞാടിയ സമയത്താണ് പൂജാരയെ ടെസ്റ്റ് ടീമിലേക്കു വിളിക്കുന്നത്. 2010 ഒക്ടോബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ പൂജാര ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയെങ്കിലും (4 റണ്‍സ്) രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറിയുമായി (89 പന്തില്‍ 72) വരവറിയിച്ചു. ഒരു വര്‍ഷത്തിനിപ്പുറം ദ്രാവിഡും ലക്ഷ്മണും വിരമിച്ചതോടെ ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ അവിഭാജ്യഘടകമായി പൂജാര മാറി.

വിദേശ ടെസ്റ്റ് പര്യടനങ്ങളില്‍ കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ പിച്ചുകളിലെ ഭേദപ്പെട്ട പ്രകടനം പൂജാരയെ ടീമിലെ വിശ്വസ്തനാക്കി മാറ്റി. കരിയറില്‍ 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 43.61 റണ്‍സ് ശരാശരിയില്‍ 7195 റണ്‍സ് നേടിയ പൂജാര, ഇന്ത്യയില്‍ കളിച്ച 51 ടെസ്റ്റ് മത്സരങ്ങളില്‍ 52.59 റണ്‍സ് ശരാശരിയില്‍ 3839 റണ്‍സ് നേടി. എന്നാല്‍ വിദേശത്തു കളിച്ച 52 ടെസ്റ്റ് മത്സരങ്ങളില്‍ 36.48 ആണ് പൂജാരയുടെ ബാറ്റിങ് ശരാശരി. വിദേശത്തെ മങ്ങിയ പ്രകടനത്തിന്റെ കുറവ് നാട്ടിലെ മികച്ച ഇന്നിങ്‌സുകളിലൂടെയാണ് പൂജാര മറികടന്നത്. 2017ല്‍ ടെസ്റ്റ് ബാറ്റര്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയതാണ് പൂജാരയുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടം.

2017ല്‍ 67.06 ആയിരുന്നു ടെസ്റ്റില്‍ പൂജാരയുടെ ബാറ്റിങ് ശരാശരി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അത് 38.05 ആയി കുറഞ്ഞു. അവിടം തൊട്ടാണ് പൂജാരയുടെ വീഴ്ച ആരംഭിക്കുന്നത്. 2019ല്‍ ബാറ്റിങ് ശരാശരി 46.09 ആയി ഉയര്‍ന്നെങ്കിലും 2020ല്‍ അത് 20.38 ലേക്ക് വീണു. ടീമില്‍ നിന്ന് പൂജാര ഏറക്കുറെ പുറത്താകുമെന്ന് ഉറപ്പിച്ച സമയത്താണ് 2021ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്നത്. പരമ്പരയില്‍ 29.20 ശരാശരിയില്‍ 271 റണ്‍സാണ് പൂജാര നേടിയത്. ഓസ്‌ട്രേലിയന്‍ പേസര്‍മാരുടെ ബൗണ്‍സറുകള്‍ ശരീരത്തിലേക്ക് ഏറ്റുവാങ്ങി 'പ്രതിരോധം' തീര്‍ത്ത പൂജാരയെ അന്ന് ക്രിക്കറ്റ് ലോകം ആഘോഷിച്ചു. പൂജാരയുടെ ടെസ്റ്റ് കരിയറിന് ആയുസ്സ് നീട്ടിനല്‍കിയത് ഈ പരമ്പരയായിരുന്നു. എന്നാല്‍ വീണ്ടും രാജ്യാന്തര മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ പൂജാരയ്ക്ക് അവസാനത്തെ പിടിവള്ളി ഇക്കഴിഞ്ഞ ടെസ്റ്റ് ലോക ചാംപ്യന്‍ഷിപ് ഫൈനലായിരുന്നു. പക്ഷേ, അവിടെയും പിഴച്ചതോടെ (14,27 എന്നിങ്ങനെയായിരുന്നു ഫൈനലില്‍ പൂജാരയുടെ സ്‌കോര്‍) പുറത്തേക്കുള്ള വഴിയൊരുങ്ങി.




Tags: