ഏഷ്യാകപ്പ് ട്രോഫി കൈമാറ്റ വിവാദം; എസിസി ചെയര്‍മാനെതിരേ ബിസിസിഐ; ട്രോഫിയും മെഡലുകളും ഇന്ത്യക്ക് നല്‍കണം

Update: 2025-09-29 06:36 GMT

ദുബായ്: എഷ്യാകപ്പ് ട്രോഫി കൈമാറ്റ വിവാദം രൂക്ഷമാവുന്നു. ഏഷ്യാകപ്പിലെ ട്രോഫിയും മെഡലുകളും ഇന്ത്യയ്ക്ക് നല്‍കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവനും പിസിബി ചെയര്‍മാനുമായ മുഹസിന്‍ നഖ് വിയെ ലക്ഷ്യമിട്ടാണ് ബിസിസിഐയുടെ നീക്കം.

ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം കിരീടം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ് വി വേദിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങിയ നടപടി അപലപനീയമാണെന്നാണ് ബിസിസിഐ നിലപാട്. നടപടിയെ വിമര്‍ഷിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ രംഗത്തെത്തി. നവംബറില്‍ നടക്കുന്ന അടുത്ത അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ ബോര്‍ഡ് യോഗത്തില്‍ ബിസിസിഐ ഈ വിഷയം ഉന്നയിക്കുമെന്നും സൈകിയ വ്യക്തമാക്കി. പാകിസ്താനിലെ പ്രമുഖ നേതാവില്‍ നിന്നും ഏറ്റുവാങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ടീം ഇന്ത്യ ട്രോഫി സ്വീകരിക്കാതിരുന്നത്. എന്നാല്‍ പിസിപി ചെയര്‍മാന് ട്രോഫി കൈപ്പറ്റാം എന്ന് അതിന് അര്‍ഥമില്ല. ട്രോഫിയും മെഡലുകളും എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും സൈകിയ വ്യക്തമാക്കി.

എസിസി ചെയര്‍മാനില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങേണ്ടതില്ലെന്ന ഇന്ത്യയുടെ നിലപാടിനെ തുടര്‍ന്ന് സമ്മാനദാന ചടങ്ങ് ഏകദേശം 90 മിനിറ്റ് വൈകിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന് പകരം എസിസി ചെയര്‍മാന്‍ ട്രോഫി കൈവശം വയ്ക്കുകയായിരുന്നു. ചാംപ്യന്മാരായ ടീമിന് ട്രോഫി നിഷേധിക്കപ്പെട്ടു, എന്നായിരുന്നു ചടങ്ങില്‍ നിന്നും വിട്ടുനിന്ന നടപടി വിശദീകരിച്ച ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പ്രതികരണം. യഥാര്‍ത്ഥ ട്രോഫി സഹതാരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും ആണെന്നമായിരുന്നു പ്രതികരിച്ചത്. മാച്ച് ഫീ ഇന്ത്യന്‍ സേനയ്ക്ക് നല്‍കുമെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ദുബായില്‍ സംഭവിച്ചത്. അത് കഠിനാധ്വാനം ചെയ്താണ് തങ്ങള്‍ കിരീടം നേടിയത്. അത് എളുപ്പമായിരുന്നില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ പോലും കളിക്കേണ്ടിവന്നു. കിരീടം ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണത്. കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. കളിക്കാരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുമാണ് യഥാര്‍ത്ഥ ട്രോഫികള്‍. ടൂര്‍ണമെന്റില്‍ ഞാന്‍ അവരുടെ ആരാധകനാണ്.'- എന്നും സൂര്യകുമാര്‍ യാദവ് ചൂണ്ടിക്കാട്ടി.



Tags: