ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ന് ഫൈനല്‍ ആരവം. കിരീടത്തിനായി ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ദുബായില്‍ രാത്രി എട്ടിനാണ് മല്‍സരം തുടങ്ങുക. ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഏഷ്യന്‍ വന്‍കരയുടെ ചാംപ്യന്‍മാരാവാന്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം പൊടിപാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഒറ്റക്കളിയും തോല്‍ക്കാതെ സൂര്യകുമാര്‍ യാദവും സംഘവും കിരീടപ്പോരിനിറങ്ങുന്നത്. പാകിസ്താന്‍ പരാജയപ്പെട്ടത് രണ്ടുകളിയിലാണ്. രണ്ടും ഇന്ത്യയോടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് വിക്കറ്റിനും സൂപ്പര്‍ ഫോറില്‍ ആറ് വിക്കറ്റിനും. ഇനിയൊരു തോല്‍വികൂടി താങ്ങാനാവില്ല സല്‍മാന്‍ അലി ആഘയ്ക്കും സംഘത്തിനും.
വെടിക്കെട്ട് തുടക്കം നല്‍കുന്ന അഭിഷേക് ശര്‍മ്മ പരിക്കില്‍നിന്ന് മുക്തനായത് ഇന്ത്യക്ക് ആശ്വാസവാര്‍ത്താണ്. അഭിഷേകും ശുഭ്മന്‍ ഗില്ലും ക്രീസിലുറച്ചാല്‍ ജയത്തിലേക്കുളള ഇന്ത്യയുടെ വഴി എളുപ്പമാകും. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബേ എന്നിവര്‍ അവസരത്തിനൊത്തുയരണം. ജസ്പ്രീത് ബുംറയുടെ വേഗപന്തുകള്‍ക്കൊപ്പം കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ സ്പിന്‍ മികവാകും കളിയുടെ ഗതിയും വിധിയും നിശ്ചയിക്കുക.
പാക് നിരയില്‍ നാല് കളിയില്‍ പൂജ്യത്തിന് പുറത്തായ സായിം അയൂബും നായകന്‍ സല്‍മാന്‍ അലി ആഘയും അടക്കമുള്ളവര്‍ റണ്‍കണ്ടെത്താന്‍ പാടുപെടുന്നു. ബൗളിങ് നിരയ്ക്കും മൂര്‍ച്ച പോര. ഷഹീന്‍ ഷാ അഫ്രീദിയുടെ ബൗളിങ് മികവ് മാത്രമല്ല അവസാന ഓവറുകളിലെ കൂറ്റനടികളും പാകിസ്ഥാന് നിര്‍ണായകം. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ആദ്യമായാണ് മുഖാമുഖം വരുന്നത്. ഇന്ത്യ ആറാം കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടാം കീരിടത്തിനായാണ് പാകിസ്താന്‍ ഇറങ്ങുന്നത്.
