മയക്കുമരുന്ന് ഉപയോഗം: ഇംഗ്ലണ്ട് ഓപണര്‍ അലക്‌സ് ഹെയില്‍സിനെ ലോകകപ്പ് ടീമില്‍നിന്ന് ഒഴിവാക്കി

സെലക്ടര്‍മാരുമായി ആശയവിനിമയം നടക്കിയശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ആഷ്‌ലി ഗൈല്‍സാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊണ്ടത്.

Update: 2019-04-29 10:34 GMT

ലണ്ടന്‍: മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തിയ ഇംഗ്ലണ്ട് ഓപണര്‍ അലക്‌സ് ഹെയില്‍സിനെ 2019ലെ ഐസിസി ലോകകപ്പിനുള്ള 15 അംഗ ടീമില്‍നിന്ന് പുറത്താക്കി. സെലക്ടര്‍മാരുമായി ആശയവിനിമയം നടക്കിയശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ആഷ്‌ലി ഗൈല്‍സാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊണ്ടത്. ലോകകപ്പിന് മുമ്പ് പാകിസ്താനെതിരേയും അയര്‍ലെന്റിനെതിരേയും നടക്കുന്ന നടക്കുന്ന ഏകദിന, ട്വന്റി-20 പരമ്പരയിക്കുള്ള ടീമില്‍നിന്നും ഹെയില്‍സിനെ ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ മയക്കുമരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് ഹെയില്‍സിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് 21 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പിനുള്ള ടീമില്‍നിന്നും ഹെയില്‍സിനെ പുറത്താക്കിയത്. ഹെയ്ല്‍സിന് പകരക്കാരനെ ബോര്‍ഡ് തീരുമാനിച്ചിട്ടില്ല. മുമ്പും മയക്കുമരുന്ന് ഉപയോഗിച്ചതിന് കുപ്രസിദ്ധി നേടിയ ഹെയില്‍സ്, ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സുമൊത്ത് മദ്യപിച്ച് അടിപിടിയുണ്ടാക്കിയതും വിവാദത്തിന് വഴിവച്ചിരുന്നു.

Tags:    

Similar News