ദ്രാവിഡ്-രോഹിത്ത് യുഗത്തിന് വിജയതുടക്കം; കിവികളെ അഞ്ച് വിക്കറ്റിന് തകര്‍ത്തു

കെ എല്‍ രാഹുല്‍ 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഋഷഭ് പന്ത് 17 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

Update: 2021-11-17 18:35 GMT


ജയ്പൂര്‍: പുതിയ കോച്ചിനും ക്യാപ്റ്റനും കീഴില്‍ ആദ്യമായി ന്യൂസിലന്റിനെതിരേ ഇറങ്ങിയ ഇന്ത്യന്‍ ടീമിന് അഞ്ച് വിക്കറ്റ് ജയം. ലോകകപ്പ് സൂപ്പര്‍ 12ലെ ഇന്ത്യയുടെ പുറത്താവലിന് വഴിതെളിയിച്ച തോല്‍വിക്ക് ഇന്ത്യ അവര്‍ക്കെതിരായ ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തന്നെ മറുപടി നല്‍കി. 165 റണ്‍സ് ലക്ഷ്യം ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പിന്‍തുടര്‍ന്നു.സൂര്യകുമാറിന്റെയും (62), ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുടെയും (48) ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ജയത്തിന് നിദാനം. കെ എല്‍ രാഹുല്‍ 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഋഷഭ് പന്ത് 17 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലെത്തിയ ശ്രേയസ് അയ്യര്‍ക്കും (5), ആദ്യമായി ടീമിലിടം നേടിയ വെങ്കിടേഷ് അയ്യര്‍ക്കും (4) ഇന്ന് ഫോം കണ്ടെത്താനായില്ല. ട്രന്റ് ബോള്‍ട്ട് ന്യൂസിലന്റിനായി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സാന്റനറും ക്യാപ്റ്റന്‍ ടിം സൗത്തിയും ഓരോ വിക്കറ്റ് വീതം നേടി.


ജയ്പൂരില്‍ നടക്കുന്ന മല്‍സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങിനയക്കുകയായിരുന്നു. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (70), ചാപ്പ്മാന്‍ (63) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ അവര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടും ദീപക് ചാഹര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.




Tags:    

Similar News