ഉത്തേജക മരുന്ന്; ഇന്ത്യന്‍ അത്‌ലറ്റ് നിര്‍മല ഷിയോറണിന് നാലുവര്‍ഷത്തെ വിലക്ക്

2018 ജൂണില്‍ നടത്തിയ പരിശോധനയില്‍ നിരോധിതമരുന്നുകളായ ഡ്രോസ്റ്റനോളോന്‍, മെറ്റെനോളോന്‍ എന്നിവയുടെ സാന്നിധ്യം നിര്‍മലയുടെ സാംപിളില്‍ കണ്ടെത്തിയിരുന്നു.

Update: 2019-10-09 17:13 GMT

മൊണാക്കോ: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ അത്‌ലറ്റ് നിര്‍മല ഷിയോറണിനു നാലുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ട്രാക്ക് ആന്റ് ഫീല്‍ഡ് ഉത്തേജക മരുന്ന് കേസുകള്‍ അത്‌ലറ്റിക് ഇന്റഗ്രിറ്റി യൂനിറ്റ് (എഐയു) ആണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. 2018 ജൂണില്‍ നടത്തിയ പരിശോധനയില്‍ നിരോധിതമരുന്നുകളായ ഡ്രോസ്റ്റനോളോന്‍, മെറ്റെനോളോന്‍ എന്നിവയുടെ സാന്നിധ്യം നിര്‍മലയുടെ സാംപിളില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം അംഗീകരിച്ച നിര്‍മല ഹിയറിങ്ങിന് അഭ്യര്‍ഥിച്ചില്ലെന്നും നടപടി നേരിടാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതായി എഐയു വ്യക്തമാക്കി.

2018 ജൂണ്‍ 29 മുതലാണ് നിര്‍മലയുടെ വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. 2016 ആഗസ്ത് മുതല്‍ 2018 നവംബര്‍ വരെയുള്ള മല്‍സരങ്ങളില്‍ അയോഗ്യത കല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ 2017ല്‍ ഇന്ത്യയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ 400 മീറ്ററിലും 4x400 റിലോയിലും നിര്‍മല നേടിയ രണ്ടു സ്വര്‍ണമെഡലുകളും തിരികെവാങ്ങും. 2016 ലെ റിയോ ഡി ജനീറോ ഒളിംപിക്‌സിലെ രണ്ട് ഇനങ്ങളിലെ യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുത്തെങ്കിലും പുറത്തവുകയായിരുന്നു. 

Tags:    

Similar News