വിസ നടപടികള്‍ കടുപ്പിച്ച് യുഎഇ; സന്ദര്‍ശക വിസകളും റദ്ദാക്കും

ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് നയതന്ത്രവിസ ഒഴികെയുള്ള വിസകള്‍ നല്‍കില്ല. സന്ദര്‍ശക, ബിസിനസ്, വിനോദസഞ്ചാര, തൊഴില്‍ വിസകള്‍ക്കും വിലക്ക് ബാധകമാണ്.

Update: 2020-03-17 17:15 GMT

ദുബൈ: കോവിഡ്19 ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 വരെ സന്ദര്‍ശക വിസ ലഭ്യമായവര്‍ക്കെല്ലാം അത് അസാധുവാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്് അറിയിച്ചു. എല്ലാവിധ വിസകളുടെയും വിതരണം യുഎഇ നിര്‍ത്തിവെച്ചതിന് പിന്നാലെയാണിത്.

ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് നയതന്ത്രവിസ ഒഴികെയുള്ള വിസകള്‍ നല്‍കില്ല. സന്ദര്‍ശക, ബിസിനസ്, വിനോദസഞ്ചാര, തൊഴില്‍ വിസകള്‍ക്കും വിലക്ക് ബാധകമാണ്. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് വിസ നടപടികള്‍ യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്.

ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉള്ളവരെയും ഓണ്‍ അറൈവല്‍ വിസക്ക് യോഗ്യതയുള്ളവരെയും നടപടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സന്ദര്‍ശക വിസയിലുള്ളവരെ യുഎഇയിലേക്ക് എത്തിക്കരുതെന്ന് എയര്‍ലൈനുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതുവരെ നല്‍കിയ എല്ലാ സന്ദര്‍ശക വിസകളും ഇതിനകം നിര്‍ത്തിവെച്ചു. ആറ് മാസത്തിന് മുകളില്‍ യുഎഇക്ക് പുറത്ത് തങ്ങിയവരെയും, യുഎഇ വിസയുള്ള പാസ്‌പോര്‍ട്ട് നഷ്ടപ്പെടുത്തിയ യാത്രക്കാരെയും വിമാനക്കമ്പനികള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടില്ല.

അതേസമയം മെഡിക്കല്‍, കാലാവസ്ഥ വിഭാഗത്തില്‍പെട്ടവര്‍ക്ക് എമര്‍ജന്‍സി വിസ വേണമെങ്കില്‍ നല്‍കും. കൊറോണ നിയന്ത്രണ വിധേയമായ ശേഷമേ വിസ നിയന്ത്രണത്തില്‍ ഇളവുണ്ടാവൂ. കൊറോണ വൈറസ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.   

Similar News