58 പേരടങ്ങുന്ന മയക്കുമരുന്നു സംഘത്തെ ഷാർജ പോലിസ് പിടികൂടി; 153 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

യുഎഇ തുറമുഖം വഴിയുള്ള ട്രേഡിങ് ലൈസൻസ് ഉപയോഗിച്ചാണ് ഭക്ഷ്യ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നെന്ന വ്യാജേന മയക്കുമരുന്ന് കടത്തിയത്

Update: 2020-09-12 13:16 GMT

ഷാർജ: 63 ദശലക്ഷം ദിർഹം വിലമതിക്കുന്ന 153 കിലോഗ്രാം മയക്കുമരുന്ന് കൈവശം വച്ചിരുന്ന മയക്കുമരുന്ന് കടത്തുകാരുടെ അന്താരാഷ്ട്ര ശൃംഖലയെ ഷാർജ പോലിസ് പിടികൂടി. 58 പേരടങ്ങുന്ന സംഘത്തെയാണ് 7/7 എന്നു പേരിട്ട ഓപറേഷനിലൂടെ പിടികൂടിയതെന്ന് ഷാർജാ പോലിസ് മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ കൊവിഡ് വ്യാപനം ഗുരുതരമായ സാഹചര്യം മുതലെടുത്താണ് സംഘം മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തിയത്. ഇവരുടെ പ്രവർത്തനം കഴിഞ്ഞ കുറച്ചു മാസമായി നിരീക്ഷിച്ചു വരികയായിരുന്നെന്ന് ഷാർജ പോലിസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ദ് അൽ സരി അൽ ഷംസി പ്രസ്താവിച്ചു.

സംഘത്തിലെ എല്ലാവരേയും പിടികൂടാൻ പോലിസിന് സാധിച്ചിട്ടുണ്ട്. വിൽപ്പനയ്ക്കായി ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് സ്ഥിരീകരിച്ച വിവരങ്ങളോടെയാണ് കടത്തുകാരുടെ സംഘത്തെ നിരീക്ഷിച്ചതെന്ന് ഷാർജ പോലിസ് വെളിപ്പെടുത്തി. ഇതനുസരിച്ച്, യുഎഇ തുറമുഖം വഴിയുള്ള ട്രേഡിങ് ലൈസൻസ് ഉപയോഗിച്ചാണ് ഭക്ഷ്യ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നെന്ന വ്യാജേന മയക്കുമരുന്ന് കടത്തിയത്.

മയക്കുമരുന്ന് വിൽപ്പനയ്ക്കായി തന്റെ വീട് ഉപയോഗിച്ച ഗുണ്ടാ നേതാവിന്റെ വസതിയും പോലിസ് സംഘം കണ്ടെത്തി. ക്രിസ്റ്റൽ, ഹെറോയിൻ, ഹാഷിഷ്, 69 ലിറ്റർ ലിക്വിഡ് ക്രിസ്റ്റൽ എന്നിവയുൾപ്പെടെ 153 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്ത് സംഘം അവരുടെ പ്രവർത്തനത്തിനായി ഉപയോഗിച്ച 7 വ്യത്യസ്ത ബാങ്ക് അകൗണ്ടുകളും പോലിസ് കണ്ടെത്തി.

Similar News