മതസ്പര്‍ധ: യുവമോര്‍ച്ച നേതാവ് കുവൈത്തില്‍ അറസ്റ്റില്‍

ഫഹാഹീലില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ റസ്‌റ്റോറന്റ് ഗ്രൂപ്പില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

Update: 2019-12-22 18:10 GMT

കുവൈത്ത് സിറ്റി: മുസ്‌ലിംകളുടെ ആരാധനയെ പരിഹസിച്ചു കൊണ്ട് ഫേസ്ബുക്കില്‍ കമന്റിട്ട മലയാളി യുവാവിനെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപള്ളി സ്വദേശി അനീഷ് ധര്‍മ്മരാജനെയാണ് ഇന്നു വൈകീട്ട് ഫഹാഹീല്‍ പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കൊണ്ട് സഭ്യമല്ലാത്ത ഭാഷയില്‍ 'അനീഷ് ധര്‍മ്മരാജന്‍ യുവമോര്‍ച്ച' എന്ന തന്റെ ഫേസ്ബുക്ക് പേജില്‍ ഇയാള്‍ പോസ്റ്റിട്ടിരുന്നു. ഇതിനെ വിമര്‍ശിച്ചു കൊണ്ട് പലരും കമന്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ വന്ന ഒരു കമന്റിനു മറുപടിയായാണു മുസ്‌ലിംകളുടെ ആരാധനയെ പരിഹസിച്ചു കൊണ്ട് ഇയാള്‍ ഫോട്ടോ കമന്റ് ഇട്ടത്.

ഫഹാഹീലില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ റസ്‌റ്റോറന്റ് ഗ്രൂപ്പില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഫേസ്ബുക്കില്‍ ഇയാള്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് നിരവധി പേര്‍ ഇയാള്‍ക്കെതിരേ സ്ഥാപന ഉടമക്ക് പരാതി അറിയിച്ചതോടെ ഉടമ സ്‌പോണ്‍സറെ അറിയിക്കുകയും പോലിസില്‍ വിവരം കൈമാറുകയുമായിരുന്നു. ഇതേ തുടര്‍ന്നാണു അറസ്റ്റ് ഉണ്ടായിരിക്കുന്നത്. രണ്ടു വര്‍ഷമായി ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ നേരത്തെ നാട്ടില്‍ യുവമോര്‍ച്ചയുടെ മണ്ഠലം പ്രസിഡന്റ് ആയിരുന്നു. 

Similar News