ഫാര്‍മസി മേഖലയില്‍ സ്വദേശി വത്കരണം നടപ്പാക്കാന്‍ തൊഴില്‍ മന്ത്രിയുടെ ഉത്തരവ്

Update: 2020-02-02 18:01 GMT

ദമ്മാം: രാജ്യത്തെ ഫാര്‍മസി മേഖലയില്‍ ഘട്ടം ഘട്ടമായി സ്വദേശി വത്കരണം നടപ്പാക്കാന്‍ സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍രാജിഹ് ഉത്തരവിറക്കി. ഫാര്‍മസിസിറ്റ് അനുബന്ധ ജോലികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് സൗദി വത്കരണം നടപ്പാക്കുക.

2020 ജൂലായ് 22 മുതല്‍ ഇരുപത് ശതമാനവും 2021 ജൂലായ 11 മുതല്‍ 30 ശതമാനവും ഈമേഖലയില്‍ സ്വദേശി വത്കരണം നടപ്പാക്കേണ്ടത്. ഫാര്‍മസിസ്റ്റുകളായി അഞ്ച് പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് നിയമം ബാധകമാവുക. എന്നാല്‍ മരുന്ന് നിര്‍മാണ ശാലകള്‍, ഏജന്‍സികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസി ഉത്പന്നങ്ങള്‍, വില്‍പന നടത്തുന്ന മാര്‍ക്കറ്റിംഗ് സ്പെഷലിസ്റ്റായി ജോലി ചെയ്യുന്നവരെ സ്വദേശിവത്കരണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നാല്‍പതിനായിരം സ്വദേശികള്‍ക്ക് ഫാര്‍മസി മേഖലയില്‍ ജോലി ചെയ്യുന്നതിനു മന്ത്രാലയത്തിനു കീഴിലുള്ള മാനവ വിഭവ ശേഷി ഡെവലപ്മെന്‍റ് ഫണ്ട് വിഭാഗം പരിശീലനം നല്‍കി വരുന്നു. ഇവര്‍ക്ക് ജോലി നല്‍കല്‍ ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവെന്നാണ് വിലയിരുത്തുന്നത്.

Similar News