ദുബയില്‍ ഷെയറിങ് താമസത്തിന് പുതിയ നിയമം; മുനിസിപ്പാലിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

Update: 2026-03-12 06:37 GMT

ദുബയ്: ഷെയറിങ് അടിസ്ഥാനത്തില്‍ താമസ സൗകര്യം നല്‍കുന്നതിനായി ദുബയില്‍ ഇനി മുതല്‍ പുതിയ നിയമം. താമസസ്ഥലങ്ങള്‍ ഷെയറിങിന് നല്‍കുന്നതിന് മുനിസിപ്പാലിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കുന്നതാണ് പുതിയ നിയമം. കെട്ടിടത്തിന്റെ ഉടമയ്‌ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന ലൈസന്‍സുള്ള കമ്പനിക്കോ മാത്രമേ ഇത്തരത്തിലുള്ള അനുമതി ലഭിക്കൂ. താമസ കെട്ടിടങ്ങളുടെ ദുരുപയോഗം ഒഴിവാക്കുകയും ആളുകള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന സാഹചര്യം നിയന്ത്രിക്കുകയും ചെയ്യുന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.

നിയമപ്രകാരം താമസ യൂണിറ്റുകള്‍ ഷെയറിങ് താമസത്തിനായി വാടകയ്ക്ക് നല്‍കാന്‍ വ്യക്തികളും സ്ഥാപനങ്ങളും മുനിസിപ്പാലിറ്റിയില്‍ നിന്ന് മുന്‍കൂര്‍ പെര്‍മിറ്റ് നേടണം. ഒരു വര്‍ഷത്തേക്കോ രണ്ടു വര്‍ഷത്തേക്കോ ആയിരിക്കും അനുമതി ലഭിക്കുക. താമസ യൂണിറ്റിന്റെ ഉടമയ്‌ക്കോ അവരുടെ ചുമതലയിലുള്ള ലൈസന്‍സുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്കോ മാത്രമാണ് പെര്‍മിറ്റ് അനുവദിക്കുക. കെട്ടിടം വാടകയ്ക്ക് എടുത്തവര്‍ക്ക് പിന്നീട് മറ്റൊരാള്‍ക്ക് സബ് ലീസ് നല്‍കാന്‍ അനുമതിയില്ല. സാങ്കേതിക സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയിരിക്കുന്ന താമസ യൂണിറ്റുകള്‍ക്ക് മാത്രമേ ഷെയറിങ് താമസത്തിനായി അനുമതി ലഭിക്കൂ. നിയമലംഘനം കണ്ടെത്തിയാല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും. ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ ദുബയ് വാടക തര്‍ക്ക പരിഹാരകേന്ദ്രമാണ് തീര്‍പ്പാക്കുക.

നിലവില്‍ ഷെയറിങ് താമസമുള്ള ഇടങ്ങള്‍ നിയമപരമാക്കുന്നതിനായി ഒരു വര്‍ഷത്തെ കാലാവധി അനുവദിക്കുന്നതായും നിയമത്തില്‍ വ്യക്തമാക്കുന്നു. തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ ഒഴികെയുള്ള താമസസ്ഥലങ്ങള്‍ക്കാണ് പുതിയ നിയമം ബാധകമാകുക. ന്യായമായ വാടക പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ദുബയിലെ റിയല്‍ എസ്‌റ്റേറ്റ് വിപണി കൂടുതല്‍ സുസ്ഥിരവും ആകര്‍ഷകവുമാക്കുകയും ചെയ്യുന്നതിന് നിയമം സഹായകരമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Tags: