സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാനൊരുങ്ങി യുഎഇ

അടുത്ത മൂന്ന് വര്‍ഷത്തിനകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പ്രഥമ തീരുമാനം. ബാങ്കുകള്‍, വ്യോമ മേഖല, ഇത്തിസലാത്ത്, ഇന്‍ഷുറന്‍സ്,വാര്‍ത്താ വിനിമയം റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലാണ് തീരുമാനം.

Update: 2019-10-01 06:03 GMT

അബുദാബി: യുഎഇയില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ച് മന്ത്രിസഭ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷനായ മന്ത്രിസഭ യോഗം ഇതിനായി പത്ത് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു.

അടുത്ത മൂന്ന് വര്‍ഷത്തിനകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പ്രഥമ തീരുമാനം. ബാങ്കുകള്‍, വ്യോമ മേഖല, ഇത്തിസലാത്ത്, ഇന്‍ഷുറന്‍സ്,വാര്‍ത്താ വിനിമയം റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലാണ് തീരുമാനം. കൂടാതെ 18000 സ്വദേശി പൗരന്മാരെ തൊഴിലിനു പ്രാപ്തമാക്കുന്ന പരിശീലനങ്ങള്‍ക്കായി 30 കോടി ദിര്‍ഹമിന്റെ ഫണ്ടിനു അംഗീകാരവും നല്‍കി.

നികുതി വഴി ലഭിക്കുന്ന തുകയുടെ ഒരു വിഹിതം സ്വദേശിവല്‍ക്കരണത്തിനു സഹായകമായി വിനിയോഗിക്കും.സ്വദേശികള്‍ക്ക് സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം നല്‍കി അവരെ തൊഴിലിനു പ്രാപ്തരാക്കും. പ്രതിവര്‍ഷം എട്ടായിരം പേരെ സ്വകാര്യ മേഖലയില്‍ നിയമിക്കാനാവശ്യമായ തൊഴില്‍ പരിശീലനമാണ് നല്‍കുക. സ്വകാര്യ മേഖലയില്‍ തുല്യത നല്‍കുന്ന വിധം നിയമ ഭേദഗതിയുണ്ടാകും.

പുതിയ മന്ത്രിസഭാ തീരുമാനപ്രകാരം സ്വകാര്യ മേഖലയില്‍ 160 തസ്തികകള്‍ സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തും. ഇവയില്‍ കൂടുതലും അഡ്മിനിസ്‌ട്രേഷന്‍, സൂപ്പര്‍വൈസിങ് തസ്തികകളാണ്.സ്വകാര്യവത്കരണത്തില്‍ പിന്നാക്കം നില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും ക്വാട്ട പൂര്‍ത്തീകരിക്കണം. സ്വദേശിവല്‍ക്കരണത്തിനു സാമ്പത്തിക സഹായം നല്‍കുന്ന വ്യക്തിത്വങ്ങളെ സര്‍ക്കാര്‍ ആദരിക്കും.

സ്വദേശിവല്‍ക്കരണം സജീവമായി നിലനില്‍ക്കുമെന്നും ഫെഡറല്‍ സര്‍ക്കാര്‍ അതു പിന്തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. എന്നാല്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തങ്ങളുടെ തൊഴിലിനെ ബാധിക്കുമോയെന്ന ആശങ്കിയിലാണ്     മലയാളികള്‍. 


Tags:    

Similar News