യുഎഇയില്‍ മിനി ബസ്സുകള്‍ക്ക് നിരോധനം

Update: 2019-05-10 11:34 GMT

അബുദാബി: യുഎഇയില്‍ തൊഴിലാളികളെയും സ്‌കൂള്‍ വിദ്യാര്‍ഥികളെയും കൊണ്ടുപോവാന്‍ ഉപയോഗിക്കുന്ന മിനി ബസ്സുകള്‍ നിരോധിക്കാന്‍ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ തീരുമാനിച്ചു. നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമാവുന്നതിനെ തുടര്‍ന്നാണ് ഈ നീക്കം. ഈ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ അധികൃതര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആലോചന നടത്തിയിരുന്നെങ്കിലും സ്പീഡ് ഗവര്‍ണര്‍ ഉപയോഗിച്ച് വേഗത കുറക്കാന്‍ ശ്രമം നടന്നിരുന്നു. ഈ സംവിധാനം ഉപയോഗിച്ചതിനെ തുടര്‍ന്നും അപകടങ്ങള്‍ കാര്യമായി കുറയാന്‍ ഇടയാകാത്തത് കൊണ്ടാണ് വിലക്കുമായി അധികൃതര്‍ രംഗത്തുവന്നിരിക്കുന്നത്. 2023 ജനുവരി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. എന്നാല്‍ 2021 സെപ്തംബര്‍ മുതല്‍ തന്നെ കുട്ടികളെ മിനി ബസ്സുകളില്‍ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും.

ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ പ്രസിഡന്റും ദുബായ് പോലിസ് ഡെപ്യൂട്ടി കമാണ്ടര്‍ ജനറലുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സ്‌കൂള്‍ ബസുകളെ മറികടന്നു പോകുന്ന കാറുകളെ കണ്ടെത്താനുള്ള സംവിധാനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. യുഎഇ റോഡ് ഭാര നിയമങ്ങളില്‍ ഭേദഗതി നിര്‍ദേശിച്ച് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

15 യാത്രക്കാര്‍ വരെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ലൈസന്‍സിങ് മാനദണ്ഡങ്ങളില്‍ അബുദാബി പോലിസ് നേരത്തെ മാറ്റം കൊണ്ടുവന്നിരുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് യുഎഇയില്‍ മിനി ബസുകള്‍ നിരോധിക്കാനുള്ള തീരുമാനം ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ കൈക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ റോഡുകളിലെ അപകടങ്ങള്‍, മരണങ്ങള്‍, ഗതാഗത നിയമ ലംഘനങ്ങള്‍ തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്തു. റോഡപകടങ്ങളിലെ മരണം കഴിഞ്ഞ വര്‍ഷം 32 ശതമാനം കുറഞ്ഞുവെന്ന് യോഗം വിലയിരുത്തി.


Similar News