ഇഖാമയും ശമ്പളവുമില്ലാതെ മുപ്പതോളം തൊഴിലാളികള്‍ ദുരിതത്തില്‍: സോഷ്യല്‍ ഫോറം ഇടപെട്ട് അധികൃതര്‍ക്ക് പരാതി നല്‍കി

20 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന പലരും സര്‍വ്വീസ് മണി ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ലെന്നും ഇവര്‍ പരാതി പറയുന്നു. എത്രയും പെട്ടെന്ന് താമസരേഖ ശരിയാക്കി കിട്ടാനുള്ള കുടിശികയും വാങ്ങി പ്രായമായ മാതാപിതാക്കളെയും, പ്രിയപ്പെട്ടവരെയും കാണാനുള്ള പ്രാര്‍ത്ഥനയിലാണ് ഇവര്‍. ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണസൗകര്യവും, നിയമസഹായവും ഇന്ത്യന്‍ സോഷ്യല്‍ഫോറം ഉറപ്പ് നല്‍കി.

Update: 2020-07-27 14:35 GMT

ദമ്മാം: താമസ രേഖയും ശമ്പളവുമില്ലാതെ മലയാളികളടക്കം മുപ്പതോളം തൊഴിലാളികള്‍ ദുരിതത്തില്‍. ദമ്മാം മിന പോര്‍ട്ടിലെ ഒരു സ്വകാര്യ കമ്പനിയില്‍ ദുരിതത്തില്‍ കഴിയുന്ന ഇവര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ ലേബര്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

ദിവസങ്ങള്‍ക്കു മുന്‍പ് സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് സെക്രട്ടറി മന്‍സൂര്‍ എടക്കാട് ഇവരെ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ചോദിച്ചു മനസിലാക്കുകയും ചെയ്തിരുന്നു. ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടിലായ ഇവര്‍ക്ക് ആവശ്യമായ ഭക്ഷ്യ കിറ്റുകള്‍ സോഷ്യല്‍ ഫോറം വോളണ്ടിയര്‍മാര്‍ എത്തിച്ചു നല്‍കി. തുടര്‍ന്ന് നിയമ വശങ്ങള്‍ പഠിക്കുകയും റിയാദ് ഇന്ത്യന്‍ എംബസിയില്‍ നിന്നും കേസില്‍ ഇടപെട്ട് നിയമസഹായവും മറ്റും ചെയ്യാനുള്ള അനുമതി പത്രം വാങ്ങി മക്തബല്‍ അമലില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇവരില്‍ പലരുടെയും ബന്ധുക്കള്‍ മരണപ്പെട്ടപ്പോള്‍ പോലും നാട്ടില്‍ അയക്കാതെയും വെക്കേഷന്‍ കാലാവധി കഴിഞ്ഞിട്ടും കമ്പനി നാട്ടില്‍ പോകാന്‍ അനുവദിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. രോഗങ്ങള്‍ കൊണ്ട് പ്രയാസപെടുന്ന പലരും ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രികളില്‍ പോലും പോവാന്‍ പറ്റാത്ത നിസ്സഹായവസ്ഥയില്‍ ആണ് ഉള്ളത്.

20 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന പലരും സര്‍വ്വീസ് മണി ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ലെന്നും ഇവര്‍ പരാതി പറയുന്നു. എത്രയും പെട്ടെന്ന് താമസരേഖ ശരിയാക്കി കിട്ടാനുള്ള കുടിശികയും വാങ്ങി പ്രായമായ മാതാപിതാക്കളെയും, പ്രിയപ്പെട്ടവരെയും കാണാനുള്ള പ്രാര്‍ത്ഥനയിലാണ് ഇവര്‍. ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണസൗകര്യവും, നിയമസഹായവും ഇന്ത്യന്‍ സോഷ്യല്‍ഫോറം ഉറപ്പ് നല്‍കി.

Tags:    

Similar News