ബഹ്‌റയ്‌നില്‍ ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍

Update: 2026-03-31 11:09 GMT

മനാമ: ബഹ്‌റയ്‌നില്‍ തുറസ്സായ ഇടങ്ങളിലെയും നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലങ്ങളിലെയും ജോലികള്‍ക്ക് ഉച്ചസമയത്ത് ഏര്‍പ്പെടുത്തുന്ന വിലക്ക് ഈ വര്‍ഷം മുതല്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടി. മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങളും റിപോര്‍ട്ടുകളും പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനം എടുത്തത്. പുതിയ നിര്‍ദേശപ്രകാരം ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ രണ്ടര മാസത്തേക്കാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുണ്ടാകുക. മുന്‍പ് ജൂലൈയും ഓഗസ്റ്റും മാത്രമായിരുന്നു ഈ നിയന്ത്രണം ബാധകമായിരുന്നത്.

കഠിനമായ ചൂടില്‍ നിന്നുള്ള ആരോഗ്യപ്രശ്‌നങ്ങളും സൂര്യാഘാതവും ഒഴിവാക്കി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ വിജയകരമായ നടപ്പാക്കല്‍ വിലയിരുത്തിയ ശേഷമാണ് കൂടുതല്‍ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ കാലയളവ് വര്‍ധിപ്പിച്ചതെന്ന് മന്ത്രിസഭ വ്യക്തമാക്കി.

Tags: