കുവൈത്തില്‍ വിസ കച്ചവടസംഘത്തെ നിലയ്ക്കുനിര്‍ത്തുമെന്ന് ആഭ്യന്തരമന്ത്രി അനസ് അല്‍ സാലിഹ്

തൊഴിലാളികളെ അപമാനിക്കുകയും അനീതി ചെയ്യുകയും ചെയ്യുന്ന നിരവധി സംഭവങ്ങളുണ്ടാവാറുണ്ട്. ഇതില്‍ സ്വദേശി, വിദേശി പരിഗണനയില്ലാതെ നീതി നടപ്പാക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന പ്രവാസികള്‍ക്ക് ശ്വാസമാണ്.

Update: 2020-04-08 00:09 GMT

കുവൈത്ത് സിറ്റി: തൊഴിലാളികളെ അധിക്ഷേപിക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും വിസ കച്ചവടസംഘത്തെ നിലയ്ക്കുനിര്‍ത്തുമെന്നും ആഭ്യന്തരമന്ത്രി അനസ് അല്‍ സാലിഹ് പറഞ്ഞു. കഴിഞ്ഞദിവസത്തെ മിനിസ്റ്റീരിയല്‍ കൗണ്‍സില്‍ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാളികളെ അപമാനിക്കുകയും അനീതി ചെയ്യുകയും ചെയ്യുന്ന നിരവധി സംഭവങ്ങളുണ്ടാവാറുണ്ട്. ഇതില്‍ സ്വദേശി, വിദേശി പരിഗണനയില്ലാതെ നീതി നടപ്പാക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന പ്രവാസികള്‍ക്ക് ശ്വാസമാണ്. വിസ കച്ചവടക്കാരുടെ കെണിയില്‍പെട്ട് പ്രയാസത്തിലായ തൊഴിലാളികളോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

യാത്രാചെലവ് സര്‍ക്കാര്‍ വഹിച്ചാണ് താമസനിയമലംഘനത്തിന്റെ പിഴ ഒഴിവാക്കി ഇത്തരം തൊഴിലാളികളെ പൊതുമാപ്പ് നല്‍കി നാട്ടിലയക്കുന്നത്. ഇവര്‍ക്ക് പുതിയ വിസയില്‍ കുവൈത്തിലേക്ക് തിരിച്ചുവരാന്‍ അനുമതിയും നല്‍കുന്നു. ഇവരെ കുരുക്കിയ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയാണ് നടപടി വരാന്‍ പോവുന്നത്. പൊതുമാപ്പില്‍ തിരിച്ചുപോവുന്നവരുടെ സ്‌പോണ്‍സര്‍മാരുടെ പട്ടിക തയ്യാറാക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വിസ കച്ചവടക്കാരെ കണ്ടുപിടിക്കാനാണ് ഇത്. വിസ കച്ചവടം ഇനി അനുവദിക്കില്ലെന്നും ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വിസ കച്ചവടക്കാരുടെ കെണിയിലകപ്പെട്ട് നിരവധി പേരാണ് ദുരിതത്തില്‍ കഴിയുന്നത്. 

Tags:    

Similar News