നാടുകടത്തലില്‍ റെക്കോര്‍ഡ്; 2019ല്‍ കുവൈത്തില്‍നിന്ന് നാടുകടത്തിയത് 40,000 പേരെ

2018 നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം 14,000 പേരുടെ വര്‍ധനവാണ് നാടുകടത്തപ്പെട്ടവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. നാടുകടത്തപ്പെട്ടവരില്‍ 13,000 സ്ത്രീകളും 27,000 പുരുഷന്‍മാരും ഉള്‍പ്പെടുന്നു.

Update: 2020-01-16 14:38 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞവര്‍ഷം വിവിധ കാരണങ്ങളാല്‍ 40,000 വിദേശികളെ നാടുകടത്തി. ഇവരില്‍ ഏറ്റവും അധികംപേര്‍ ഇന്ത്യക്കാരാണ്. താമസ നിയമലംഘനത്തിനു പിടിയിലായവരാണ് നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗം പേരും. ക്രിമിനല്‍ കേസുകള്‍, മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെത്തുടര്‍ന്നു പിടിയിലായവരും നാടുകടത്തപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 2018 നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം 14,000 പേരുടെ വര്‍ധനവാണ് നാടുകടത്തപ്പെട്ടവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. നാടുകടത്തപ്പെട്ടവരില്‍ 13,000 സ്ത്രീകളും 27,000 പുരുഷന്‍മാരും ഉള്‍പ്പെടുന്നു.

20 വ്യത്യസ്തരാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവര്‍. നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ യഥാക്രമം ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. കഴിഞ്ഞവര്‍ഷം 23,000 പേര്‍ നാടുകടത്തല്‍ കേന്ദ്രം വഴിയും 17,000 പേര്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് വഴിയുമാണു നാടുകടത്തപ്പെട്ടത്.. കഴിഞ്ഞ നവംബര്‍ അവസാനത്തോടെ പിടിയിലായവരെ രാജ്യത്തുനിന്ന് പുറത്താക്കുന്നത് നാടുകടത്തല്‍ കേന്ദ്രംവഴി മാത്രമായി നിജപ്പെടുത്തിയിരുന്നു. ഇവരെ മുഴുവനും രാജ്യത്തേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത തരത്തില്‍ വിരലടയാളം രേഖപ്പെടുത്തിക്കൊണ്ടാണു രാജ്യത്തുനിന്ന് പുറത്താക്കിയത്. 

Tags:    

Similar News